ബംഗളൂരുവിൽ കേരള ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ തലക്കടിച്ചു; രണ്ടുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് അക്രമി സംഘം ഡ്രൈവറെ കമ്പിവടികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. തലക്ക് സാരമായി പരിക്കേറ്റ ഡ്രൈവർ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അനിൽകുമാറിനെ (43) ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽകുമാറിെൻറ തലയിൽ 10 തുന്നലുകളുണ്ട്. സംഭവത്തിൽ അക്രമികളായ മൂന്നംഗ സംഘത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈകീട്ട് നാലോടെ കെ.ആർ പുരത്തുവെച്ച് ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. ഡ്രൈവർ അനിൽകുമാറിനെ അടിക്കാനുപയോഗിച്ച ഇരുമ്പുവടിയും ഇവരിൽനിന്ന് കണ്ടെടുത്തു. ശനിയാഴ്ച പുലർച്ചെ 5.45 ഒാടെ ബംഗളൂരു-ൈമസൂരു റോഡിൽ ജ്ഞാനഭാരതി സർവകലാശാല കാമ്പസ് ഗേറ്റിന് സമീപത്തുവെച്ചാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർക്കുനേരെ അക്രമം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി എട്ടിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ശനിയാഴ്ച പുലർച്ചെ ബംഗളൂരുവിൽ യാത്ര അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.
ഹൈവേയിൽ മെട്രോ റെയിൽ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ സംഭവം നടന്ന ഭാഗത്ത് റോഡിന് വീതി കുറവായിരുന്നു. കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെയെത്തിയ ഇന്നോവ കാറിലുണ്ടായിരുന്നവർ നിർത്താതെ ഹോൺ മുഴക്കിയിരുന്നുവെന്നും അൽപം കഴിഞ്ഞപ്പോൾ കാർ ബസിനെ മറികടന്നശേഷം കുറുകെയിട്ട് വടിയുമായി മൂന്നു യുവാക്കൾ പുറത്തിറങ്ങുകയായിരുന്നുവെന്നും കണ്ടക്ടർ വെള്ളിമാട്കുന്ന് സ്വദേശി സുനിൽകുമാർ പറഞ്ഞു.
ഒരാൾ ഡ്രൈവറുടെ വാതിൽ വലിച്ചുതുറന്ന് ഇരുമ്പുവടികൊണ്ട് തലക്കടിച്ചു. അക്രമത്തിന് ശേഷം സംഘം കാറുമായി രക്ഷപ്പെട്ടു. അടിയേറ്റ് ചോരയൊലിച്ച അനിൽകുമാറിനെ സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പിനാക്കിൾ ആശുപത്രിയിലേക്ക് മാറ്റി.
ഇൗ ബസിലെ യാത്രക്കാരെ പിന്നാലെ വന്ന സുൽത്താൻ ബത്തേരി-ബംഗളൂരു ബസിൽ കയറ്റിവിട്ടു. കണ്ടക്ടർ സുനിൽകുമാർ നൽകിയ പരാതിപ്രകാരം ജ്ഞാനഭാരതി പൊലീസ് കേസെടുത്തു. അക്രമി സംഘം സഞ്ചരിച്ച ഇന്നോവ കാറിെൻറ നമ്പർ (കെ.എ. 01 എം.ആർ 9920) കണ്ടക്ടർ സുനിൽകുമാർ പൊലീസിന് കൈമാറിയിരുന്നു.
എന്നാൽ, പൊലീസ് വേണ്ടത്ര ജാഗ്രത കാണിക്കാത്തതിനാൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ കെേങ്കരി ഗേറ്റ് എ.സി.പിയെ കണ്ട് പരാതി ഉന്നയിച്ചു. വൈകുന്നേരത്തിനകം പ്രതിയെ പിടികൂടുമെന്ന് എ.സി.പി ഉറപ്പുനൽകുകയും പ്രതികളിൽ രണ്ടുപേരെ പിടികൂടുകയും ചെയ്തു. പ്രതികളിൽ ഒരാളും സംഘം സഞ്ചരിച്ച വാഹനവും പിടിയിലാവാനുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.