പെൺ സുഹൃത്തിനൊപ്പം യാത്രചെയ്ത യുവാവിനെ മർദിച്ച സംഭവം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ബസിൽ വെച്ച് യാത്രക്കാരനായ യുവാവിനെ മർദിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ. തിരുവനന്തപുരം വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ കെ. സുരേഷ് കുമാറിനെതിരെയാണ് നടപടി. ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനെയാണ് സുരേഷ് കുമാര്‍ മര്‍ദിച്ചത്. യുവാവ് നല്‍കിയ പരാതിയില്‍ കാട്ടാക്കട പൊലീസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വെള്ളറടയിലാണ് കെ.എസ്.ആര്‍.ടി.സിക്ക് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയില്‍ എത്തിയ ബസില്‍ ഒരു സീറ്റില്‍ ഇരിക്കുകയായിരുന്നു ഋതികും പെണ്‍സുഹൃത്തും. ബസില്‍ കയറിയപ്പോൾ മുതൽ സുരേഷ് കുമാര്‍ തന്നെ നോക്കുന്നുണ്ടായിരുന്നുവെന്ന് യുവാവ് ആരോപിക്കുന്നു.
തുടർന്ന് ബസ് കാട്ടാക്കടയില്‍ എത്തിയതോടെ സുരേഷ് മോശമായി സംസാരിച്ചെന്നാണ് ഋതിക്ക് പറയുന്നത്. 'അനാവശ്യം പറയുന്നോ' എന്ന് ചോദിച്ചതോടെ ടിക്കറ്റ് മെഷീന്‍ കൊണ്ട് സുരേഷ് കുമാര്‍ തലക്ക് അടിക്കുകയും ഷര്‍ട്ടില്‍ പിടിച്ച് തള്ളി താഴെയിട്ടു മര്‍ദിച്ചുവെന്നുമാണ് യുവാവിന്റെ പരാതി.
ബസില്ലുണ്ടായിരുന്ന ആരോ പകർത്തിയ മർദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണ്ടെത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

