കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസുകൾ ഉടൻ നിരത്തിലേക്ക്; പേരിലും നിറത്തിലും മുമ്പ് നിശ്ചയിച്ച റൂട്ടുകളിലും മാറ്റം!
text_fieldsകെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്
തിരുവനന്തപുരം: നാല് കോടി മുടക്കി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കെ.എസ്.ആർ.ടി.സി വാങ്ങിയ വോൾവോയുടെ ആഡംബര ബിസിനസ് ക്ലാസ് ബസുകൾ ഒടുവിൽ നിരത്തിലേക്ക്. ഓണത്തിന് മുമ്പ് സർവീസുകൾ ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. മുമ്പ് നിശ്ചയിച്ച റൂട്ടുകളിൽ മാറ്റം വരുത്തി ഒരു ബസിൽ മാത്രമായി ബസ് ഹോസ്റ്റസ് സേവനം പരിമിതപ്പെടുത്താനുമാണ് സർക്കാർ തീരുമാനം.
അതേസമയം, ബിസിനസ് ക്ലാസ് ബസുകൾക്ക് സർക്കാർ നികുതിയിളവ് നൽകാനുള്ള സാധ്യതക്ക് മങ്ങലേറ്റു. കഴിഞ്ഞ മാസം മുമ്പിലെത്തിയ ഫയലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പിടഞ്ഞതാണ് നികുതിയിളവ് നൽകാനുള്ള സാധ്യതക്ക് മങ്ങലേൽപ്പിച്ചത്. ധനകാര്യ വകുപ്പുകളുടെ അനുമതിയില്ലാതെ പിണറായി സർക്കാർ കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആറ് വർഷത്തെ നികുതിയിളവ് നൽകിയതിൽ ധനകാര്യ വകുപ്പിൽ അതൃപ്തി തുടരുകയാണ്.
നിലവിൽ തിരുവനന്തപുരം സെൻട്രൽ വർക്ക് ഷോപ്പിൽ മൂന്ന് മാസത്തോളമായി വെറുതെയിട്ടിരിക്കുകയാണ് ബസുകൾ. ബസുകൾ ഓണത്തിന് മുമ്പ് നിരത്തുകളിൽ എത്തുമെങ്കിലും മുമ്പ് നിശ്ചയിച്ച റൂട്ടുകളിൽ മാറ്റമുണ്ടാകും. നേരത്തെ തിരുവനന്തപുരം മുതൽ എറണാകുളം വരെയും തിരിച്ചും രണ്ട് ബസുകളുടെ സർവീസ് സജ്ജീകരിച്ചിരുന്നെങ്കിലും പുതിയ ഷെഡ്യൂൾ പ്രകാരം ഒരു ബസ് മാത്രമേ സർവീസ് നടത്തുകയൊള്ളൂ. മറ്റേ ബസ് ആലപ്പുഴ-ബംഗളൂരു റൂട്ടിലേക്ക് പരിഗണിച്ചിരിക്കുകയാണ്. കൂടാതെ തിരുവനന്തപുരം-എറണാകുളം റൂട്ടിൽ മാത്രമേ ബസ് ഹോസ്റ്റസ് സേവനം ലഭ്യമാകുകയൊള്ളൂ.
അതേസമയം, മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നൽകിയ ബിസിനസ് ക്ലാസ് പേര് ഇപ്പോഴത്തെ ഗതാഗത മന്ത്രി സി.പി. ജോണിന് ഇഷ്ട്ടമാകാത്തതിനാൽ ബസിന്റെ പേരിലും മാറ്റം വരുത്തും. നിലവിൽ ബിസിനസ് ക്ലാസ് എന്നറിയപ്പെടുന്ന ബസ് എക്സിക്യൂട്ടീവ് ക്ലാസ് എന്നപേരിലാണ് ഇനിമുതൽ അറിയപ്പെടുക. പേരിൽ മാത്രമല്ല. നിറത്തിലും മാറ്റം ഉണ്ടാകും. ബസിന്റെ നിറം മാറ്റം ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാർക്ക് വിമാനയാത്രക്ക് സമാനമായ ആഡംബര സൗകര്യങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ബസിൽ പാൻട്രി (ഭക്ഷണശാല), ശുചിമുറി തുടങ്ങിയ സജ്ജീകരണങ്ങളുണ്ടാകും. കൂടാതെ, വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങൾ, വ്യക്തിഗത ടിവി, വൈഫൈ, മൊബൈൽ ചാർജിങ് സൗകര്യം എന്നിവ ബസിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

