കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ നിലനിർത്തും: മന്ത്രി സണ്ണി ജോസഫ്
text_fieldsസണ്ണി ജോസഫ്
കൊച്ചി: കെ.എസ്.ഇ.ബിയെ സ്വകാര്യ വത്കരിക്കില്ലെന്നും പൊതുമേഖലയിൽ തന്നെ നിലനിർത്തുമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. എറണാകുളത്ത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി മേഖലയിലെ പ്രയാസങ്ങൾ ശക്തിപെട്ടുവരികയാണ്. കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ നിലനിർത്തിയിട്ടുപോലും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ പിന്നെ ഇതിനെ സ്വകാര്യവത്കരിച്ചാൽ സ്ഥിതി എന്താകും. കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കണമെങ്കിൽ ഉൽപാദനം, പ്രസരണം, വിതരണം ഇതിൽ ഏതെങ്കിലും ഒരു വിഭാഗമെങ്കിലും കമ്പനിയാക്കി അതിന്‍റെ ഷെയറുകൾ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. നമ്മൾ അതിന് സന്നദ്ധമല്ല എന്ന് മറുപടി കൊടുത്തുകഴിഞ്ഞു. കെ.എസ്.ഇ.ബിയെ സ്വകാര്യ മേഖലക്ക് നൽകില്ല എന്ന് താൻ പ്രഖ്യാപിക്കുകയാണ്.
താൻ മന്ത്രിയായപ്പോൾ എ.കെ. ആന്‍റണി സ്നേഹ പൂർവം തന്നോട് പറഞ്ഞത് സണ്ണിക്ക് ഒരു കുരിശാണല്ലോ ലഭിച്ചിരിക്കുന്നത് എന്നാണ്. താൻ ഇതിനെ പുഷ്പ കിരീടമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സെമിനാറിൽ മുൻ പ്ലാനിങ് ബോർഡ് അംഗം ഡോ. രവിരാമൻ ഊർജ പരിവർത്തനത്തിന്‍റെ കാലത്ത് വൈദ്യുതി മേഖലയെ പൊതു മേഖലയിൽ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത എന്ന വിഷയം അവതരിപ്പിച്ചു. പ്രൊജക്ട് എക്സിക്യൂഷൻ ആൻഡ് ബിൽഡിങ്സ് നോർത്ത് ചീഫ് എഞ്ചിനീയർ ബിജു വിശ്വം ടി മോഡറേറ്ററായിരുന്നു. ഇ.എം.സി ഡയറക്ടർ ഹരികുമാർ, സംഘടനയുടെ വർക്കിങ് പ്രസിഡന്‍റ് ഗിരികുമാർ ജി. എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

