വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ഇനിയുമേറെ; മഴക്കെടുതിയിൽ കെ.എസ്.ഇ.ബിക്ക് നഷ്ടം 25 കോടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയിൽ വൈദ്യുതി ബോർഡിന് കനത്ത നാശനഷ്ടം. ഏകദേശം 25.43 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കെ.എസ്.ഇ.ബിയുടെ പ്രാഥമിക വിലയിരുത്തല്‍.
2892 ട്രാന്‍സ്ഫോര്‍മറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 233 ട്രാന്‍സ്ഫോര്‍മറുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇനിയും മഴ തുടരുകയാണെങ്കിൽ നാശനഷ്ടം വർധിക്കും.
63,676 ഉപഭോക്താക്കള്‍ക്ക് ഇനിയും വൈദ്യതിബന്ധം പുനഃസ്ഥാപിക്കാനുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഇതിനായി ജനങ്ങളും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അതേസമയം, മഴ കുറഞ്ഞതിനെ തുടർന്ന് ജൂലൈയിൽ കെ.എസ്.ഇ.ബി കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടിരുന്നു. ജൂലൈയിലെ പരമാവധി പ്രതിദിന വൈദ്യുതി ഉപയോഗം കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്നു. മഴകുറഞ്ഞതും എ.സിയുടെ ഉപയോഗം വർധിച്ചതുമാണ് വൈദ്യുതി ഉപഭോഗത്തിന്റെ നിരക്ക് വർധനക്ക് കാരണമായത്.
ഇതിനു പിന്നാലെ മഴയില്ല, ഡാമുകളിൽ വെള്ളവുമില്ല, ഉപഭോക്താക്കൾ സഹകരിച്ചാലേ വൈദ്യുതി ഉപഭോഗം കുറക്കാൻ സാധിക്കൂ, പകൽ സമയത്തോ രാത്രി രണ്ടിനുശേഷമോ വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യണം... തുടങ്ങിയ നിർദേശങ്ങൾ കെ.എസ്.ഇ.ബി നൽകിയിരുന്നു. മഴ കുറവായതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ് വിശദീകരിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ പല ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണവും വേണ്ടിവന്നു.
അതേസമയം, വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത് കെ.എസ്.ഇ.ബിയുടെ വീഴ്ചയാണെന്ന് വൈദ്യുതി റെഗുലേറ്ററി കമീഷൻ കുറ്റപ്പെടുത്തിയ സാഹചര്യവുമുണ്ടായി. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ടെൻഡറുകൾ ജൂലൈ ഒന്നിന് സ്റ്റാൻഡിങ് കമ്മിറ്റിയും രണ്ടിന് ഉന്നത ഉദ്യോഗസ്ഥരുടെ കോർ കമ്മിറ്റിയും അംഗീകരിച്ചതാണ്. അനുമതിക്കായി കമീഷന് അപേക്ഷ നൽകിയത് 14 ദിവസം കഴിഞ്ഞാണെന്നും കമീഷൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

