മീറ്റർ റീഡിങ് എടുക്കാൻ നിർദേശം; ഉദ്യോഗസ്ഥർക്ക് ‘ഹൈ ടെൻഷൻ’
text_fieldsകൊച്ചി: കോവിഡ് വ്യാപന ഭീതിക്കിടെ സ്ഥാപനങ്ങൾ സന്ദർശിച്ച് മീറ്റർ റീഡിങ് എടുക്കാൻ ഉദ്യോഗസ്ഥർക്ക് വൈദ്യുതി ബോർഡ് നിർദേശം. ലോക്ഡൗണിൽ റീഡിങ് എടുക്കുന്നത് നിർത്തിയെങ്കിലും ഹൈടെൻഷൻ ഉപഭോക്താക്കളുടെ റീഡിങ് എടുക്കാനാണ് നിർദേശം. ഇതോടെ, ഉദ്യോഗസ്ഥർ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മീറ്റർ റീഡിങ് നിർത്താനും ബില്ലിങ് ആവശ്യമായ കേസുകളിൽ മുൻ മാസങ്ങളിലെ ശരാശരി ഉപഭോഗം പരിഗണിക്കാനുമായിരുന്നു ബോർഡ് തീരുമാനം. ബിൽ തുക എസ്.എം.എസ് ആയോ ഇ-മെയിൽ വഴിയോ അറിയിക്കും. ഇത് ഓൺലൈനായി അടക്കണം. വൈദ്യുതി ഓഫിസുകൾ വഴി ബില്ലടക്കാനുള്ള സൗകര്യം താൽക്കാലികമായി ഒഴിവാക്കുകയും ചെയ്തു. എന്നാൽ, ഹൈടെൻഷൻ ഉപഭോക്താക്കളുടെ റീഡിങ് ഏപ്രിൽ ഒന്നിന് ആരംഭിച്ച് അഞ്ചിന് പൂർത്തിയാക്കാനും വിവരങ്ങൾ സൈറ്റിൽ അപ്ലോഡ് ചെയ്യാനുമാണ് അസി. എൻജിനീയർമാർക്ക് നൽകിയ പുതിയ നിർദേശം. ഉത്തരവിന് പകരം എ.ഇമാരുടെ വാട്സ്ആപ്പ് ഗ്രൂപ് വഴി വൈദ്യുതി വിതരണ ചുമതലയുള്ള ഡയറക്ടറാണ് നിർദേശം നൽകിയത്.
ഉദ്യോഗസ്ഥർ സുരക്ഷാ മുൻകരുതലെടുക്കണമെന്നും ആവശ്യമെങ്കിൽ എക്സി.എൻജിനീയർ വാഹനസൗകര്യം ലഭ്യമാക്കണമെന്നും സന്ദേശത്തിലുണ്ട്. കേരളത്തിലുടനീളം അസി. എൻജിനീയർമാരാണ് ഹൈടെൻഷൻ റീഡിങ് എടുക്കുന്നത്. ഇത്തരം ഉപഭോക്താക്കളിൽ ഏറെയും ആശുപത്രികൾ, വാണിജ്യകെട്ടിടങ്ങൾ, അന്തർ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന പ്ലൈവുഡ് കമ്പനികളടക്കം സ്ഥാപനങ്ങൾ എന്നിവയാണ്.
അടച്ചിട്ട ഇവയിൽ പലതും റീഡിങിന് തുറക്കേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ ഇത്തരം സ്ഥലങ്ങൾ സന്ദർശിച്ച് റീഡിങ് എടുക്കുന്നത് ഭീഷണിയാണെന്നും വൈറസ് വ്യാപന സാധ്യത വർധിപ്പിക്കുമെന്നുമാണ് എ.ഇമാർ ചൂണ്ടിക്കാട്ടുന്നത്. എല്ലാ ജില്ലകളിലും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ എണ്ണൂറോളം സെക്ഷനുകൾക്ക് കീഴിൽ ചുരുങ്ങിയ ദിവസത്തിനകം സ്വയം സുരക്ഷ ഉറപ്പാക്കി റീഡിങ് പൂർത്തിയാക്കുക ശ്രമകരമാണെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.