സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്ന് ഷോക്കേറ്റാണ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചതെന്ന് കണ്ടെത്തൽ
text_fieldsഇടുക്കി: കട്ടപ്പനയിൽ കഴിഞ്ഞ ദിവസം ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി ലൈനിലേക്ക് എത്തിയത് കൊണ്ടെന്ന് കണ്ടെത്തൽ. നഗരത്തിലെ ഹൈറേഞ്ച് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നാണ് വൈദ്യുതി എത്തിയതെന്നാണ് പരിശോധനിൽ കണ്ടെത്തിയിരിക്കുന്നത്. ഇലക്‍ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
നിർമ്മല സിറ്റി മണ്ണാത്തിക്കുളത്തിൽ എം.വി ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു മരണം. വൈദ്യുതി ഓഫ് ചെയ്ത ശേഷമാണ് പണികൾ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നിട്ടും ബെന്നിക്ക് ഷോക്കേറ്റതോടെയാണ് ഇലക്ട്രിക്കൽ ഇൻസ്പെ്ക്ടറേറ്റ് പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൈറേഞ്ച് ഹോം അപ്ലയൻസസിലെ ജനറേറ്ററിൽ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തിയത്. ജനറേറ്റർ കൃത്യമായി എർത്തിങ് നടത്താതിരുന്നത് മൂലമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് കണ്ടെത്തിയത്. വയറിങ് നടത്തിയതും ശരിയായ രീതിയിലായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് സ്ഥാപനത്തിലേക്കുള്ള വൈദ്യുതികണക്ഷൻ വിച്ഛേദിച്ചു. ഒരു പോസ്റ്റിൽ നിന്നും 16 കണക്ഷനുകൾ നൽകിയ കെ.എസ്.ഇ.ബിയും വീഴ്ച വരുത്തിയെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പറഞ്ഞു.