കൃഷ്ണദാസിെൻറ അറസ്റ്റ്: പൊലീസിനെതിരെ വീണ്ടും കോടതി
text_fieldsകൊച്ചി: പാമ്പാടി നെഹ്റു കോളജ് ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്തതെന്തിനെന്ന് വീണ്ടും ഹൈകോടതി. ഇൗ വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുന്നതുതന്നെയെന്ന് സർക്കാർ. കസ്റ്റഡിയിൽവെച്ച് കൂടുതൽ അന്വേഷണം ആവശ്യമായ കുറ്റകൃത്യങ്ങൾ പ്രതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും പൊലീസിന് വേണ്ടി സ്റ്റേറ്റ് അറ്റോർണി കോടതിയെ ധരിപ്പിച്ചു. നെഹ്റു ഗ്രൂപ്പിന് കീഴിലെ ലക്കിടി ലോ കോളജിലെ മൂന്നാം സെമസ്റ്റർ വിദ്യാർഥി ഷഹീർ ഷൗക്കത്തലിയുടെ പരാതിയിലെടുത്ത കേസിൽ ജാമ്യം തേടി കൃഷ്ണദാസ് നൽകിയ ഹരജിയിലാണ് കോടതി മുൻ നിലപാടുകൾ തുടർന്നത്. കേസ് ഡയറിയും പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഷഹീർ നൽകിയ മൊഴിയുടെ പകർപ്പും ഹാജരാക്കാൻ നിർദേശിച്ച കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച ഹരജിയിൽ വിധി പറഞ്ഞേക്കും.
അറസ്റ്റും തുടരന്വേഷണത്തിന് പ്രതിയുടെ കസ്റ്റഡിയും ആവശ്യമുണ്ടെന്ന് കേസ് ഡയറിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരനിൽനിന്ന് 164ാം വകുപ്പ് പ്രകാരം മൊഴിയെടുത്തപ്പോൾ ഇത്തരം വകുപ്പുകൾ അന്വേഷണ ഉദ്യോഗസ്ഥൻ ആലോചിച്ചില്ലേ. കൃഷ്ണദാസിെൻറ അറസ്റ്റ് അറിയിച്ച് സഹോദരന് നൽകിയ നോട്ടീസിൽ ജാമ്യമില്ല വകുപ്പുകളെക്കുറിച്ച് പറയാതിരുന്നതും തെറ്റാണ്. പിടിച്ചുപറി, തട്ടിക്കൊണ്ടുപോയി തടഞ്ഞുവെക്കൽ തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ എങ്ങനെയാണ് കൃഷ്ണദാസിനെതിരെ ചുമത്തിയത്. ജിഷ്ണു കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരം കൃഷ്ണദാസിന് കോളജ് വളപ്പിൽ പ്രവേശിക്കാൻ കഴിയില്ലെന്നതിനാൽ ജാമ്യം നൽകുന്നത് കോളജിലെത്തി തെളിവുകൾ നശിപ്പിക്കാനിടയാക്കുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് കോടതി പറഞ്ഞു.
ഉന്നയിച്ച കാര്യങ്ങൾ വ്യക്തമാക്കുന്ന വിശദീകരണ പത്രിക സ്റ്റേറ്റ് അറ്റോർണി കോടതിയിൽ സമർപ്പിച്ചു. ജാമ്യമില്ല വകുപ്പുകൾ അടങ്ങുന്ന റിപ്പോർട്ട് തയാറാക്കിയ ശേഷം മാർച്ച് 20ന് അറസ്റ്റ് നടക്കുന്നത് വരെ അന്വേഷണസംഘം എന്ത് ചെയ്തുവെന്ന ചോദ്യത്തിന് പരാതിക്കാരെൻറ മൊഴിയെടുത്ത ശേഷം തെളിവുകൾ ശേഖരിച്ചുവെന്ന് സർക്കാർ മറുപടി നൽകി. ജാമ്യമില്ല വകുപ്പുകൾ ചേർക്കാനുള്ള മതിയായ തെളിവുകൾ ലഭിച്ചതായും സർക്കാർ വ്യക്തമാക്കി. കീഴ്കോടതിയിൽ ജാമ്യഹരജി നൽകിയ അവസരത്തിൽതന്നെ ഹൈകോടതിെയയും പ്രതി സമീപിച്ചത് കോടതി നടപടികളുടെ ദുരുപയോഗമാണെന്ന് കക്ഷിചേരാൻ ഹരജി നൽകിയ പരാതിക്കാരെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നിയമപരമായി നിലനിൽപില്ലാത്ത ജാമ്യഹരജിയിൽ വാദം അസാധുവാണെന്നും ഹരജി തള്ളണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു. ജിഷ്ണു കേസിലെ ജാമ്യം അട്ടിമറിക്കാനാണ് പുതിയ കേസ് മെനഞ്ഞുണ്ടാക്കുന്നതിലൂടെ പൊലീസ് ശ്രമിക്കുന്നതെന്നായിരുന്നു പ്രതിയുടെ അഭിഭാഷകെൻറ വാദം. പി.ആർ.ഒ സഞ്ജിത്തിെൻറ മുൻകൂർ ജാമ്യഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
കൃഷ്ണദാസിനെ തുറന്ന കോടതിയിൽ ഹാജരാക്കണം
വടക്കാഞ്ചേരി: മാധ്യമങ്ങൾ അവരുടെ തൊഴിലെടുക്കുമെന്നും തടയാനാവില്ലെന്നും വടക്കാഞ്ചേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി. നെഹ്റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസിെൻറ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന ആവശ്യത്തിന് പ്രതിഭാഗം ആക്ഷേപം നൽകിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പകൽ കോടതിയിൽ ഹാജരാക്കുേമ്പാൾ മാധ്യമങ്ങൾ ദൃശ്യം പകർത്തുന്നുവെന്നും പൊതുസമൂഹത്തിൽ അപമാനിതമാക്കുന്നുവെന്നും ചേംബറിൽ ഹാജരാക്കാമെന്നുമായിരുന്നു വാദം. എന്നാൽ, മാധ്യമങ്ങൾ അവരുടെ തൊഴിലെടുക്കുകയാണെന്ന് കോടതി വ്യക്തമാക്കി. തടയാനാവില്ല, കോടതിക്ക് അത് നോക്കേണ്ടതുമില്ല. തുറന്ന കോടതിയിൽ പരിഗണിക്കുന്ന കേസാണെന്നും മജിസ്േട്രറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.