'പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിച്ചത് മുരളീധരന് മറക്കാനാകില്ല, യു.ഡി.എഫിെൻറ ശക്തിക്ക് ഒരു കോട്ടവുമില്ല'
text_fieldsതിരുവനന്തപുരം: ഘടകകക്ഷികളെ മുന്നണിയില്‍ നിന്നും പറഞ്ഞുവിടുന്ന നടപടി യു.ഡി.എഫിെൻറ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഘടക കക്ഷികള്‍ക്ക് അര്‍ഹമായ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ കൂടുതൽ പാർട്ടികൾ മുന്നണി വിടുന്നത് യു.ഡി.എഫ് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞിരുന്നു. കേരള കോൺഗ്രസ് മുന്നണി വിട്ടതിൽ എല്ലാവരും വിട്ടുവീഴ്ച നടത്തണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തിരുന്നു.
കെ.മുരളീധരന്‍ പാര്‍ട്ടി വിരുദ്ധമായിട്ട് പ്രസ്‌താവന നടത്തിയെന്ന് വ്യാഖ്യാനിച്ചെടുക്കാന്‍ സാധ്യമല്ലെങ്കിലും പലഘട്ടങ്ങളില്‍ പാര്‍ട്ടി വിട്ടുപോയ സമുന്നത നേതാക്കളെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് എടുത്ത സമീപനം അദ്ദേഹത്തിന് മറക്കാനാവില്ലെന്ന് മുല്ലപ്പള്ളി തുറന്നടിച്ചു. ആരേയും പറഞ്ഞയക്കുന്ന സമീപനം കോണ്‍ഗ്രസിനില്ല. തെറ്റുതിരുത്തി വരുന്ന എല്ലാവരേയും സ്വീകരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഒരു പാര്‍ട്ടിയുടേയും ആഭ്യന്തരകാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടില്ല. ഏതെങ്കിലും കക്ഷി യുഡിഎഫിലേക്ക് വരാന്‍ താൽപര്യം കാണിച്ചാല്‍ അത് അപ്പോള്‍ ചര്‍ച്ച ചെയ്യും. മധ്യകേരളത്തില്‍ യുഡിഎഫിന്റെ ശക്തിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
അധാര്‍മിക രാഷ്ട്രീയത്തിെൻറ തലപ്പത്ത് നില്‍ക്കുന്ന നേതാവാണ് മുഖ്യമന്ത്രി. പറഞ്ഞകാര്യങ്ങള്‍ മാറ്റിപ്പറയുന്നതില്‍ ഒരു മടിയും ഇല്ലാത്ത നേതാക്കളാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും. യുഡിഎഫില്‍ കെ.എം.മാണിക്ക് രണ്ട് നീതിയായിരുന്നു എന്ന ആക്ഷേപം ശരിയല്ല. എല്ലാവരും ഒറ്റക്കെട്ടായിട്ടാണ് അദ്ദേഹത്തെ പിന്തുണച്ചത്. കെ.എം.മാണി തെറ്റുകാരനാണെന്ന് കോണ്‍ഗ്രസ് ഇന്നും വിശ്വസിക്കുന്നില്ല. അത്തരം ആക്ഷേപം ഉന്നയിച്ചതും മാണിസാറിനെ കടന്നാക്രമിച്ചതും സി.പി.എമ്മും ഇടതുമുന്നണിയുമാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.