Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.എ.സി ലളിത...

കെ.പി.എ.സി ലളിത അന്തരിച്ചു

text_fields
bookmark_border
കെ.പി.എ.സി ലളിത അന്തരിച്ചു
cancel

കൊച്ചി: മലയാളിയുടെ കണ്ണുനനയിച്ചും പൊട്ടിച്ചിരിപ്പിച്ചും ഒരായുസ്സ് അഭിനയത്തിനായി സമർപ്പിച്ച നടി കെ.പി.എ.സി ലളിതക്ക് വിട. വേദിയിലും വെള്ളിത്തിരയിലും വിസ്മയം തീർത്ത കെ.പി.എ.സി ലളിതയെന്ന അഭിനേത്രി ഇനി സിനിമ ആസ്വാദകരുടെ ഓർമകളിൽ. ഏറെനാളായി ചികിത്സയിലായിരുന്ന അവർ മകനും നടനുമായ സിദ്ധാർഥിന്‍റെ തൃപ്പൂണിത്തുറ പേട്ടയിലെ സ്കൈ ലൈൻ ഫ്ലാറ്റിൽ വെച്ച് ചൊവ്വാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. 75 വയസ്സായിരുന്നു.

കായംകുളം രാമപുരത്ത് കടക്കൽതറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. 1978ൽ ചലച്ചിത്ര സംവിധായകൻ ഭരതന്‍റെ ഭാര്യയായി.

മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. സ്കൂൾ കാലം മുതൽ നൃത്തത്തിൽ എറെ താൽപര്യമണ്ടായിരുന്ന ലളിത രാമപുരത്തെ സ്കൂളിലാണ് ആദ്യമായി വേദിയിൽ കയറിയത്. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ കെ.പി.എ.സി ലളിത ശ്രദ്ധനേടി.

തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്‍റെ മകൻ, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങൾ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്.

മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്‍റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് മാറി നിന്ന ലളിത, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും സജീവമായി.

രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്. നൂറുകണക്കിന് സിനിമകളുടെ ഭാഗമായി മാറിയ കെ.പി.എ.സി ലളിത മലയാളി സിനിമ ആസ്വാദകരുടെ അമ്മ സങ്കൽപ്പങ്ങൾക്ക് പൂർണത നൽകിയ നടിയായി. 2000ൽ ശാന്തം എന്ന സിനിമയിലൂടെയും 1991ൽ അമരത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. അമരം, കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദർ, സന്ദേശം (1991) എന്നീ സിനിമകളിലെ അഭിനയത്തിന് 1991ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ആരവം (1980), സൃഷ്ടി ച്ചര (1978), നീല പൊന്മാൻ , ഒന്നും ലെല്ലെ (1975) എന്നീ ചിത്രങ്ങൾക്കും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ കെ.പി.എ.സി ലളിതയെ തേടിയെത്തി.


പലവിധ വേഷപ്പകർച്ചകൾ തന്മയത്വത്തോടെ അതിഗംഭീരമായി കൈകാര്യം ചെയ്യാനള്ള കെ.പി.എ.സി ലളിതയുടെ കഴിവ് അവരെ ജനപ്രിയ നടിയാക്കി. അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ സിനിമ ആസ്വാദകരുടെ മനസിൽ എക്കാലവും മായാതെ നിൽക്കുന്നതാണ്. ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളിൽ ശബ്ദവിന്യാസം കൊണ്ട് ലളിത തീർക്കുന്ന മായാജാലം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാൻ സാധിക്കില്ലായിരുന്നു. എണ്ണമറ്റ അമ്മ-ഭാര്യ വേഷങ്ങൾ ചെയ്ത അവർ മലയാളിയെ ഒരേപോലെ കരയിപ്പിക്കുകയും കുടുകുടെ ചിരിപ്പിക്കുകയും ചെയ്ത മികച്ച നടിയായി. കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ സൂപ്രണ്ട്, ഐസ്ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടൻ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊൻമുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കൺമണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ 550ലേറെ സിനിമയിൽ നിറഞ്ഞാടി.

മാമനിതൻ, ഒരുത്തി, പാരിസ് പയ്യൻസ്, ഡയറി മിൽക്ക്, പെറ്റമ്മ, ലാസറിന്‍റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവിൽ വേഷമിട്ടത്. സി.പി.എമ്മിനോട് ചേർന്നായിരുന്നു ലളിതയുടെ രാഷ്ട്രീയ ജീവിതം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ നിലവിലെ അധ്യക്ഷയാണ്. സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ. സഹോദരൻ: കൃഷ്ണകുമാർ. സഹോദരി: ശ്യാമള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPAC Lalitha
News Summary - KPAC Lalitha passed
Next Story