കെ.പി. ഉണ്ണികൃഷ്ണൻ മതനിരപേക്ഷ രാഷ്ട്രീയത്തിന്‍റെ വക്താവ് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നു മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റേറിയൻ എന്ന നിലയിൽ ശക്തമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്.
ബോഫോഴ്സ് പോലുള്ള കുംഭകോണങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും മറ്റും പാർലമെന്‍റിലും പുറത്തും ധീരമായ നിലപാട് കൈകൊണ്ടു. കേന്ദ്ര മന്ത്രിയെന്ന നിലയിൽ കേരളത്തിന്‍റെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകാനും സാധിച്ചു.
വി.പി. സിങ് മന്ത്രിസഭയിൽ ടെലികമ്യൂണിക്കേഷൻ, ഷിപ്പിങ്, ഉപരിതല ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മികച്ച ഭരണാധികാരി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു. നെഹ്റുവിയൻ മൂല്യങ്ങൾ കോൺഗ്രസിൽ നിലനിർത്താൻ അദ്ദേഹം ശ്രമിച്ചു. 1990ലെ ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ ഉണ്ണികൃഷ്ണൻ വഹിച്ച നേതൃപരമായ പങ്ക് എക്കാലവും ഓർക്കപ്പെടും. യുദ്ധസാഹചര്യത്തിൽപോലും ബാഗ്ദാദിലെ രഹസ്യകേന്ദ്രത്തിൽ സദ്ദാം ഹുസൈനെ കാണാനും മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ
വേഗത്തിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

