പാലക്കാട്: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരുടെ പേര് ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻെറ വെബ്സൈറ്റിൽ നിന്നും പിൻവലിച്ചെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നതോടൊപ്പം പ്രതിഷേധം ഫലം കണ്ടെന്നും ശശികല ഫേസ്ബുക്കിൽ കുറിച്ചു.
2019 മാർച്ചിൽ കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിലെ ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്ച് പുറത്തിറക്കിയ ഒൗദ്യോഗിക ഗ്രന്ഥമായ 'രക്തസാക്ഷികളുടെ 'ഡിക്ഷ്ണറി'യിൽ വാരിയം കുന്നെൻറയും ആലി മുസ്ലിയാരുടേയും പേരുകൾ ഉൾപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗ്രന്ഥം പ്രകാശനം ചെയ്തത്.
ആസൂത്രിത പ്രചാരണങ്ങളിലൂടെ 'ഹിന്ദുവിരുദ്ധരായി' മുദ്രകുത്തിയ വാരിയൻകുന്നനും ആലി മുസ്ലിയാരും അടക്കമുള്ളവർ കേന്ദ്ര സർക്കാരിൻെറ ഔദ്യോഗിക ഗ്രന്ഥത്തിൽ ഉൾപ്പെട്ടത് സംഘ്പരിവാർ കേന്ദ്രങ്ങൾക്ക് തലവേദന സൃഷ്ടിച്ചിരുന്നു. രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് 'മാപ്പിള ലഹളക്കാരെ' ഒഴിവാക്കണമെന്ന് ഹിന്ദു ഐക്യവേദി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വെബ്സൈറ്റിൽ നിന്നും ഇവരുടെ പേര് പിൻവലിച്ചെന്ന അവകാശവാദവുമായി ശശികല രംഗത്തെത്തിയിരിക്കുന്നത്.