മലയോരം ഉണർന്നെണീറ്റത് ദുരന്തത്തിലേക്ക്; മലവെളളപ്പാച്ചിലിൽ കുത്തിയൊലിച്ച് മണ്ണും മനുഷ്യരും
text_fieldsകോട്ടയം:കുത്തിയൊലിച്ച് വന്ന മലവെളളം കോട്ടയത്തിന്‍റെ മലയോരത്ത് വിതച്ചത് സമാനതകളില്ലാത്ത വൻ ദുരന്തം.അതിതീവ്രമഴയുടെ പിന്നാലെ ഉരുൾപൊട്ടിയൊഴുകിയതോടെ വിറങ്ങലിച്ചത് കോട്ടയത്തിന്‍റെ മലയോര ദേശങ്ങളാണ്. കൂട്ടിക്കൽ, മുണ്ടക്കയം, ഇൗരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, ഏന്തയാർ, കൊക്കയാർ, പൂഞ്ഞാർ മേഖലകളിൽ കനത്ത നാശമാണ് മഴ വിതച്ചത്. തുടരെ തുടരെയുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പല സ്ഥലങ്ങളം ഒറ്റപ്പെട്ടു.
പലയിടങ്ങളിലും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല.കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ വൻ ദുരന്തമാണ് വിതച്ചത്. മഹാപ്രളയത്തിൽ പോലും മുങ്ങാത്ത പല പ്രദേശങ്ങളും വീടുകളും വെള്ളത്തിനടയിലായി.
അമ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. കൂട്ടിക്കൽ മേഖലയിലാണ് കൂടുതൽ നാശം. ഉരുൾപൊട്ടലിൽ മനുഷ്യരുടെ ജീവനൊപ്പം നിരവധി വീടുകളും കടകളും കൃഷിഭൂമികൾക്കും വൻ നാശം വിതച്ചു.
കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി. കാഞ്ഞിരപ്പള്ളി ഇടക്കുന്നത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ മുങ്ങി. ഈരാറ്റുപേട്ടക്ക് പോകുകയായിരുന്ന ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. വെള്ളത്തിലേക്ക് താഴ്ന്ന ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.