കൊട്ടക്കാമ്പൂരിൽ 74 രവീന്ദ്രൻ പട്ടയങ്ങൾ മൈജോ ജോസഫിന്
text_fieldsതിരുവനന്തപുരം: കുറിഞ്ഞി വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച കൊട്ടക്കാമ്പൂർ വില്ലേജിലെ 58ാം ബ്ലോക്കിൽ 74 രവീന്ദ്രൻ പട്ടയങ്ങൾ. കൊട്ടക്കാമ്പൂർ വില്ലേജ് ഓഫിസർ മൂന്നാർ വൈൽഡ് ലൈഫ് വാർഡന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1999ൽ കെ.ഇ. ഇസ്മയിൽ റവന്യൂ മന്ത്രിയായിരുന്നപ്പോഴാണ് ദേവികുളം മുന്‍ അഡീഷനല്‍ തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന് പട്ടയം വിതരണം ചെയ്തത്. രവീന്ദ്രൻ 530 പട്ടയങ്ങളാണ് കൊടുത്തിട്ടുള്ളതെങ്കിലും, ആയിരക്കണക്കിനു പട്ടയങ്ങൾ രവീന്ദ്രെൻറ കള്ളയൊപ്പിട്ട് ദേവികുളം താലൂക്കിൽ വിതരണം ചെയ്തിരുന്നതായി വിജിലൻസ് നേരത്തേ കണ്ടെത്തിയിരുന്നു.
അടിസ്ഥാന നികുതി രജിസ്റ്റർ(ബി.ടി.ആർ) പ്രാകരം കൊട്ടക്കാമ്പൂർ വില്ലേജിലെ 58ാം ബ്ലോക്കിൽ 4957 ഏക്കർ (1983 ഹെക്ടർ) സർക്കാർ തരിശാണ്. ആകെ 271ഓളം പട്ടയങ്ങൾ ഇവിടെ വിതരണം ചെയ്തതായി കാണുെന്നന്നാണ് വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്. 97ഓളം പേർക്ക് ലഭിച്ച പട്ടയങ്ങളുടെയെല്ലാം പവർ ഓഫ് അറ്റോണി മൈജോ ജോസഫ് വാങ്ങിയിട്ടുണ്ട്. ഈ പട്ടയങ്ങൾ പോക്കുവരവ് നടത്തിയിട്ടില്ല. 58ാം ബ്ലോക്കിലെ മുഴുവൻ ഭൂമിയും ബി.ടി.ആർ പ്രകാരം സർക്കാർ തരിശാണെന്നും വില്ലേജ് ഓഫിസർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വട്ടവട വില്ലേജ് ഓഫിസർ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് 62ാം ബ്ലോക്കിൽ ബി.ടി.ആർ പ്രകാരം 2297 ഏക്കർ (919 ഹെക്ടർ) ഭൂമിയുണ്ട്. അതിൽ 817 ഏക്കർ പതിച്ചു നൽകിയിട്ടുണ്ട്. 1355 ഏക്കർ സർക്കാർ തരിശും 120 ഏക്കർ സർക്കാർ പുറമ്പോക്കുമാണ്. ഇവിടെ 617 ഏക്കർ ഭൂമി വനംവകുപ്പിെൻറ കൈവശത്തിലുള്ളതാണ്. അവിടെ വനംവകുപ്പിെൻറ ഗ്രാൻറീസ് പ്ലാേൻറഷനാണുള്ളത്. ഈ ഭൂമിയാണ് കുറിഞ്ഞി ഉദ്യാനമായി നിലനിർത്തിയിരിക്കുന്നത്.
ഗസറ്റ് വിജ്ഞാപനത്തിൽ 617 ഏക്കറും പ്രൈമറി വിജ്ഞാപനത്തിൽ ബ്ലോക്കിലെ മൊത്തം ഭൂമിയും കുറിഞ്ഞി ഉദ്യാനത്തിൽ ഉൾപ്പെടുത്തിയിരുെന്നന്നാണ് വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്. ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്ന വസ്തു ഒഴിച്ചുള്ളത് 1977നു മുമ്പ് കൈവശം വെച്ചിരുന്നതും തരിശ് സ്ഥലവുമാണ്. എന്നാൽ, സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളോ ആരാധനാലയങ്ങളോ ആതുരാലയങ്ങളോ ബാങ്കുകളോ വാണിജ്യ സ്ഥാപനങ്ങളോ ഇവിടെയുണ്ടെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
