വെളിച്ച വിസ്മയമായി കൂട്ടുംവാതുക്കൽ പാലം
text_fieldsകൂട്ടുംവാതുക്കൽ പാലത്തിന്റെ രാത്രികാലകാഴ്ച
കായംകുളം: തീരദേശ ഗ്രാമങ്ങളായ ദേവികുളങ്ങര-കണ്ടല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ പാലം പ്രകാശപൂരിതമാകുന്നു. അലങ്കാരദീപങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മുക്കാൽ കോടിയോളം രൂപ വിനിയോഗിച്ചാണ് പാലത്തിൽ വെളിച്ചവിസ്മയം തീർക്കുന്നത്. പാലത്തിൽ നിരീക്ഷണ കാമറകളും സ്ഥാപിക്കും.
കേരളത്തിൽ ആദ്യമായി കളർ ഹസാഡ് ലൈറ്റിങ് സംവിധാനം പ്രാവർത്തികമാക്കിയ പാലമെന്ന പ്രത്യേകതയും കൂട്ടുംവാതുക്കൽ കടവ് കൈവരിക്കുകയാണ്. ഏകദേശം അഞ്ച് ലക്ഷത്തിൽപരം കളറുകൾ മാറ്റിമറിച്ച് പ്രകാശം പരത്താൻ ഈ സംവിധാനത്തിന് കഴിയും. 323 മീറ്റർ നീളമുള്ള പാലത്തിൽ 25 സോളാർ സ്ട്രീറ്റ് ലൈറ്റുകളും ഇരുവശത്തുമായി രണ്ട് സോളാർ മിനി മാസ്റ്റ് ലൈറ്റുകളും അഞ്ച് ആർച്ചുകളിൽ 40 കളർ ലൈറ്റുകളുമാണ് സ്ഥാപിക്കുന്നത്.
പുതിയ സംവിധാനം പാലത്തെ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാക്കുമെന്നാണ് പ്രതീക്ഷ. 40 കോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച പാലത്തിന് 323 മീറ്റർ നീളവും 7.5 മീറ്റർ വാഹന പാതയും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 11 മീറ്ററാണ് വീതി. ലോകോത്തര ബ്രാൻഡായ ഫിലിപ്സാണ് ലൈറ്റ് ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

