കൂടത്തായി: റോയിയെ കൊല്ലാൻ 4 കാരണങ്ങൾ
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടമരണക്കേസിലെ റോയിയുടെ കൊലപാതകത്തിന് നാല് കാരണങ്ങൾ നിരത്തി പൊലീസ്. റോയിയുടെ മദ്യപാനവും അന്ധവിശ്വാസവുമാണ് ആദ്യ ഭർത്താവിനെ ജോളി കൊലപ്പെടുത്താനുള്ള കാരണങ്ങളിൽ പ്രധാനം. കേസിലെ മുഖ്യപ്രതി ജോളി, കൂട്ടുപ്രതികളായ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരെ വ്യാഴാഴ്ച താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഈ വിവരം.
ഭർത്താവിെൻറ നിരന്തര മദ്യപാനം ജോളി എതിര്‍ത്തിരുന്നു. കട്ടപ്പനയിലടക്കം പലയിടത്തും മന്ത്രവാദികളെയും മറ്റും സന്ദര്‍ശിച്ച റോയിയുടെ അന്ധവിശ്വാസത്തോട് ഭാര്യക്ക് വിയോജിപ്പായിരുന്നു. ജോളിയുടെ അവിഹിതബന്ധത്തെ റോയി എതിര്‍ത്തതും ഭർത്താവിന് സ്ഥിരവരുമാനമില്ലാത്തതും കൊലക്കു പ്രേരിപ്പിച്ച ഘടകമാണെന്ന് പൊലീസ് അക്കമിട്ട് പറയുന്നു.
ജോളി സയനൈഡ് വാങ്ങിയത് മറ്റു പ്രതികളായ എം.എസ്. മാത്യുവിനും പ്രജികുമാറിനും അറിയാമായിരുന്നുവെന്നും സയനൈഡ് നല്കി കൊലപ്പെടുത്തിയശേഷം ഹൃദയാഘാതമാണ് മരണകാരണമെന്ന് ജോളി പ്രചരിപ്പിച്ചെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.
അന്വേഷണസംഘത്തിെൻറ അപേക്ഷ പരിഗണിച്ച് പ്രതികളെ കോടതി ഈ മാസം 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസ് അന്ന് വീണ്ടും പരിഗണിക്കും. കോഴിക്കോട് സ്പെഷല്‍ സബ്ജയിലില്‍ റിമാൻഡിലായിരുന്ന പ്രതികളെ 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാനായിരുന്നു കോടതിയുടെ നിര്‍ദേശം. പൊന്നാമറ്റം റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് മൂവരും അറസ്റ്റിലായത്.
കുടുംബത്തിലെ മറ്റ് അഞ്ചുപേരുടെ മരണത്തിലും ജോളിയടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ നല്കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഓരോ മരണത്തിലും ജോളിക്കുണ്ടായ നേട്ടങ്ങള്‍ എന്താണെന്നും അന്വേഷിക്കണം. ഇക്കാര്യങ്ങള്‍ പുറത്തുവരാന്‍ വിശദമായി ചോദ്യംചെയ്യണം.
പ്രതികളെ 16ന് ഹാജരാക്കുമ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ടാം പ്രതി എം.എസ്. മാത്യുവിെൻറ ജാമ്യാേപക്ഷയും അന്ന് പരിഗണിക്കും. വ്യാഴാഴ്ച രാവിലെ 10.50നാണ് ജോളിയെ കോടതിയിലെത്തിച്ചത്. പിന്നാലെ മറ്റു പ്രതികളെയും എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.