ജോളി കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തെന്ന് സംശയം
text_fieldsകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാംപ്രതി ജോളി കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തതായി സംശയിക്കുന്നുവെന്നും പ്രതിയുടെ ഫോൺകാളുകളെക്കുറിച്ച് അവരുടെ സാന്നിധ്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണസംഘം. ആൽഫൈൻ വധക്കേസിൽ താമരശ്ശേരി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച തുടർ കസ്റ്റഡി അപേക്ഷയിലാണ് ജോളിയുടെ ഫോൺബന്ധങ്ങളിൽ വിശദാന്വേഷണം വേണമെന്ന് സൂചിപ്പിച്ചത്.
പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയതായി സംശയിക്കുന്നുണ്ടെന്നും അസി. പ്രഫസറാണെന്ന വ്യാജേന എൻ.ഐ.ടിയിലേക്ക് നടത്തിയ യാത്രകളുടെ ഉദ്ദേശ്യം കണ്ടെത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2014 മേയ് ഒന്നിന് രാവിലെ ഒമ്പതരക്കാണ് ഷാജു-സിലി ദമ്പതിമാരുടെ ഒന്നരവയസ്സുള്ള മകൾ ആൽഫൈനിനെ കൊലപ്പെടുത്താൻ ജോളി സയനൈഡ് കലർത്തിയ ഭക്ഷണം നൽകിയതെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണം നല്ലരീതിയിലെന്ന് റെഞ്ചി തോമസ്
താമരശ്ശേരി: തെൻറ മാതാപിതാക്കളെയും സഹോദരനെയും ബന്ധുക്കളെയുമടക്കം ആറുപേരെ ഇല്ലാതാക്കിയ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയില്‍ തൃപ്തിയുണ്ടെന്ന് കൊല്ലപ്പെട്ട റോയ് തോമസിെൻറ സഹോദരി റെഞ്ചി തോമസ്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് റോയ്-ജോളി ദമ്പതിമാരുടെ രണ്ടു മക്കള്‍ക്കൊപ്പം റെഞ്ചി കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടിലെത്തിയത്.
എല്ലാ സത്യങ്ങളും ഇപ്പോള്‍ പുറത്തുവരുകയാണ്. ജോളിയെ സംശയം തോന്നിത്തുടങ്ങിയത് ഷാജുവുമായുള്ള കല്യാണത്തിന് ശേഷമായിരുന്നെന്നും കല്യാണത്തിന് ജോളി തിടുക്കം കൂട്ടിയെന്നും റെഞ്ചി പറഞ്ഞു. സിലി ജീവിച്ചിരിക്കുമ്പോള്‍തന്നെ ജോളി പുലിക്കയത്ത് സ്ഥിരം സന്ദര്‍ശകയായിരുന്നു. ജോളി കുടുംബത്തിലെ ഓരോരുത്തരെയും വെട്ടിമാറ്റുകയായിരുന്നു. റോയി ജീവിച്ചിരുന്ന കാലത്ത് മാതാപിതാക്കളുടെ മരണത്തെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല.
റോയി ജീവിച്ചിരുന്ന സമയത്ത് ഷാജുവിന് വീട്ടില്‍ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല. സിലി മരിച്ചതിന് ഒരാഴ്ചക്കുശേഷം ഷാജു വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായി. ഷാജുവിന് കൊലപാതക ആസൂത്രണത്തില്‍ പങ്കുണ്ടെന്നും അയാള്‍ തികഞ്ഞ അഭിനയമാണ് കാണിക്കുന്നതെന്നും റെഞ്ചി തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുന്നുണ്ട്. സംഭവത്തില്‍ തങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജോളിയുെട മക്കളുടെ രഹസ്യമൊഴി രേഖപ്പെടുത്തി
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം ജോളിയുടെ മക്കളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വെള്ളിയാഴ്ച കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിസാമാണ് റെമോ, പ്രായപൂർത്തിയാവാത്ത സഹോദരൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയത്. സിലിയുടെ സഹോദരൻ സിജോയുടെ മൊഴി ശനിയാഴ്ചയും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിെൻറ മൊഴി നവംബർ ഏഴിനും രേഖപ്പെടുത്തും.
ഷാജുവിനോട് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും സിജോയോട് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹാജരാവാനാണ് നോട്ടീസിലൂടെ നിർദേശിച്ചത്.
കേസ് കോടതിയിലെത്തുേമ്പാൾ ഇവർ മൊഴിമാറ്റിയേക്കാൻ സാധ്യതയുണ്ടെന്നത് മുൻനിർത്തിയാണ് അന്വേഷണസംഘം രഹസ്യമൊഴി രേഖപ്പെടുത്താൻ കഴിഞ്ഞദിവസം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.