കൂടത്തായി റോയ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsവടകര/താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പര കേസിലെ ആദ്യകുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് താമരശ്ശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച സമര്‍പ്പിച്ചത്. ഒന്നാംപ്രതി ജോളി ഉള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരെ ആറു കുറ്റങ്ങളാണുള്ളത്. മാപ്പുസാക്ഷികളില്ലാത്ത കേസില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി അന്വേഷണസംഘം തലവനും റൂറല്‍ ജില്ല പൊലീസ് മേധാവിയുമായ കെ.ജി. സൈമണ്‍ പറഞ്ഞു.
മുഖ്യപ്രതി ജോളി ജോസഫ്, റോയ് തോമസിെൻറ ബന്ധു കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു എന്ന ഷാജി, സ്വര്‍ണപ്പണിക്കാരനായ പള്ളിപ്പുറം തച്ചംപൊയില്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട മനോജ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1800 പേജാണ് കുറ്റപത്രത്തിലുള്ളത്. ഇതിെൻറ നാലു കോപ്പികളടക്കം 8000 പേജ് വരുന്നതാണ് മുഴുവന്‍ കുറ്റപത്രം. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും അടക്കം ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 110, 120 ബി, 465, 467, 468, 471, 302, 201, 34, പോയ്സണ്‍ ആക്ട് 1919 സെക്ഷന്‍ (6) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
മൂന്ന് ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, 26 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 246 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. 322 രേഖകളും 22 മെറ്റീരിയല്‍ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. കേസ് വിചാരണവേളക്കു മുമ്പായി ലഭിക്കാനുള്ള മറ്റു രേഖകളും സമര്‍പ്പിക്കുമെന്ന് എസ്.പി പറഞ്ഞു. റോയ് തോമസ് വധക്കേസില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടം, കെമിക്കല്‍ പരിശോധന എന്നീ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ട്. ക്രൈംബ്രാഞ്ച് എസ്.ഐമാരായ മോഹന കൃഷ്ണന്, രവി, എ.എസ്.ഐമാരായ ശ്യാം, സന്തോഷ് മമ്പാട്, പ്രദീപന് എന്നിവരടങ്ങിയ സംഘം കോടതി സൂപ്രണ്ട് സതീശന് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോടതി ഫയലില്‍ സ്വീകരിച്ച ശേഷമിത് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.