പ്രതിഷേധ ചൂടറിഞ്ഞ് പ്രതികള്‍
text_fieldsകോഴിക്കോട്: താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനം. മുഖ്യപ്രതി ജോളിക്കും മറ്റു പ്രതികളായ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവര്‍ക്കുമാണ് പ്രതിഷേധത്തിെൻറ ചൂടറിയേണ്ടിവന്നത്. രാവിലെ പ്രതികളെ കോടതിസമുച്ചയത്തിലേക്ക് എത്തിച്ചപ്പോഴും കസ്റ്റഡിയില്‍ വിട്ടുകിട്ടി വടകരയിലേക്കു കൊണ്ടുപോകുമ്പോഴും കോടതി പരിസരത്ത് തടിച്ചുകൂടിയവര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. തെറിവിളിച്ച നാട്ടുകാരിലൊരാള്‍ ജോളിയെ കയറ്റിപ്പോയ പൊലീസ് ജീപ്പിന് ഇടിക്കുകയും ചെയ്തു.
പ്രതികളുമായി പൊലീസ് നേരിട്ട് കോടതിയിലേക്കാണെത്തിയത്. 10.50ന് ജോളിയെ കോടതിയുടെ പ്രധാന ഗേറ്റിലൂടെ അകത്തേക്കു കയറ്റി. റിമാന്‍ഡിലായ സമയത്തെ അതേ വേഷത്തിലായിരുന്നു മുഖ്യപ്രതി. പിന്‍വശത്തെ വഴിയിലൂടെ 10.55ന് പ്രജി കുമാറിനെയും 11.15ന് മാത്യുവിനെയും കോടതിയില്‍ കയറ്റി. 11.30നാണ് കേസ് പരിഗണിച്ചത്. 10 ദിവസത്തെ കസ്റ്റഡി അന്വേഷണ സംഘം ചോദിച്ചെങ്കിലും ജോളിയുടെ അഭിഭാഷകന് എതിര്‍ത്തു. പരാതി വല്ലതുമുണ്ടോയെന്ന് മജിസ്ട്രേറ്റ് പതിവ് ചോദ്യമുയര്‍ത്തിയെങ്കിലും ഇല്ലെന്ന് ജോളി പതുക്കെ പറഞ്ഞു. 12 മണി കഴിഞ്ഞപ്പോള്‍ വ്യത്യസ്ത വാഹനങ്ങളില്‍ പിന്‍വശത്തുകൂടി പ്രതികളെ പൊലീസ് വടകരയിലേക്കു കൊണ്ടുപോയി.
പ്രതികളെ കാണാനായി രാവിലെ ഒമ്പതു മണി മുതൽ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതക്കരികിലെ കോടതിസമുച്ചയത്തിനു സമീപത്തേക്ക് ആളുകള്‍ എത്തിക്കൊണ്ടിരുന്നു. ബുധനാഴ്ച ജോളിയെയും കൂട്ടുപ്രതികളെയും ഹാജരാക്കുമെന്ന പ്രതീക്ഷയില്‍ എത്തി നിരാശയോടെ മടങ്ങിയവര്‍ വ്യാഴാഴ്ചയും എത്തിയിരുന്നു. ദൂരദേശങ്ങളില്‍നിന്നുവരെ പലരും താമരശ്ശേരി ചുങ്കത്തെ കോടതിക്കരികിലേക്ക് ഒഴുകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.