എല്ലാം തുലച്ച് റോയി; നിലവിട്ട് ജോളി
text_fieldsകോഴിക്കോട്: ഏറെ പണം മുടക്കി തുടങ്ങിയ ബിസിനസ് സംരംഭങ്ങളെല്ലാം തകർന്ന് അവസാന കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു റോയി. മുക്കത്ത് റെഡിമെയ്ഡ് കടയിൽ ഷെയറെടുത്തും താമരശ്ശേരി ചുങ്കത്ത് എൻജിൻ ഒായിൽ വ്യാപാരം നടത്തിയും ലക്ഷങ്ങളാണ് റോയി തുലച്ചത്. ആർഭാടജീവിതവും സുഖലോലുപതയും റോയിയെ കൊണ്ടെത്തിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇടക്ക് നടത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസും പൊട്ടി.
കുടുംബത്തിലെ സാമ്പത്തികകാര്യങ്ങൾ മാതാവ് അന്നമ്മയുടെ കൈകളിലായിരുന്നു. മാതാവിെൻറയും പിതാവിെൻറയും കൈയിൽനിന്ന് വൻ തുക റോയി പലപ്പോഴായി വാങ്ങി. പണം തിരിച്ച് ലഭിക്കാത്തതിനെ തുടർന്ന് അന്നമ്മ കണക്കു ചോദിക്കുന്നത് റോയിയെ ചൊടിപ്പിച്ചിരുന്നു. റോയിയുടെ ബിസിനസുകളെക്കുറിച്ചും സാമ്പത്തികത്തകർച്ചയെക്കുറിച്ചും ജോളിക്കും കൃത്യമായ ബോധ്യമുണ്ടായിരുന്നു.
േറായി വാങ്ങിയ പണം കൃത്യമായി അന്നമ്മ ഡയറിയിൽ എഴുതിസൂക്ഷിച്ചിരുന്നു. റോയി വാങ്ങിയ പണത്തെക്കുറിച്ച് ഭർത്താവിനോടും മറ്റു മക്കളോടും അന്നമ്മ പറഞ്ഞതോടെ റോയിക്കും ജോളിക്കും ഇവരോട് നീരസമുണ്ടായി. ഇതാണ് അന്നമ്മയെ വകവരുത്താൻ ഇടയാക്കിയതെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം.
അന്നമ്മയുടെ മരണശേഷം കുടുംബത്തിെൻറ സാമ്പത്തിക ഇടപാടുകൾ ടോം തോമസ് ഏറ്റെടുത്തു. കൂടത്തായിക്കടുത്ത മണിമുണ്ടയിൽ ടോം തോമസിനുണ്ടായിരുന്ന ഒന്നരയേക്കർ സ്ഥലം വിറ്റ് ലഭിച്ച 18 ലക്ഷത്തോളം രൂപ റോയിയെ ഒഴിവാക്കി ജോളിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചതായി കുടുംബവുമായി അടുത്ത ബന്ധുക്കൾ പറയുന്നു. കൂടുതൽ കുടുംബസ്വത്ത് ഇനി റോയിക്കും ഭാര്യക്കും ഉണ്ടാകില്ലെന്നും ടോം തോമസ് വ്യക്തമാക്കിയിരുന്നു. ഇതിലുള്ള നീരസമാവാം ടോം തോമസിനെ വകവരുത്താൻ ജോളിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
റോയി ജീവിച്ചിരുന്നാൽ ഉള്ളതെല്ലാം വിറ്റുതുലക്കുമെന്ന ആശങ്കയാവാം റോയിയെയും വകവരുത്താൻ ഇടയാക്കിയതെന്ന് അന്വേഷണ സംഘം കരുതുന്നു. റോയി മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തണമെന്ന് നിർബന്ധിച്ചത് അമ്മാവനായ മഞ്ചാടിയിൽ മാത്യുവാണ്. മാത്രമല്ല, ജോളിയുടെയും റോയിയുടെയും പല നടപടികളെയും ഇദ്ദേഹം എതിർത്തിരുന്നതായും സൂചനയുണ്ട്. ഇതായിരിക്കാം മാത്യുവിനെ വകവരുത്താൻ വഴിവെച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ആൽഫൈനെയും സിലിയെയും വകവരുത്തി ഷാജുവിനെ വിവാഹം കഴിക്കാൻ ജോളി നടത്തിയ നീക്കങ്ങൾ ദുരൂഹതകൾ നിറഞ്ഞതാണ്. ഷാജുവിെൻറ കുടുംബവുമായി അടുത്ത ബന്ധമായിരുന്നു ജോളിക്കും റോയിക്കുമുണ്ടായിരുന്നത്. ടോം തോമസ് അതിരുവിട്ട ഇൗ ബന്ധത്തിനെതിരെ രംഗത്തുവന്നു. ഷാജു കൂടത്തായിയിലെ വീട്ടിൽ വരുന്നത് ടോം തോമസ് തടഞ്ഞിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.