ബന്ധുക്കളായ ആറുപേരുടെ ദുരൂഹമരണം: കല്ലറകള്‍ തുറന്ന് പരിശോധിച്ചു
text_fieldsതാമരശ്ശേരി: ബന്ധുക്കളായ ആറു പേരുടെ ദുരൂഹ മരണങ്ങളുടെ കാരണം കണ്ടെത്താന്‍ കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോ ധന നടത്തി. റൂറല്‍ എസ്.പി കെ.ജി സൈമണിന്‍റെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ അടക്കിയ സിലിയുടെയും മകള്‍ ആല്‍ഫിന്‍റെയും മൃതദേഹങ്ങളാണ് ആദ്യം പുറത്തെടുത്തത്.
രാവിലെ 10 ഓടെയാണ് നടപടി ആരംഭിച്ചത്. കല്ലറപൊളിച്ച് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കാവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് സംഘം കൂടത്തായി ലൂര്‍ദ് മാതാ പള്ളിസെമിത്തേരിയിലെത്തി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി തോമസ് എന്നിവരെ അടക്കിയ ഒരു കല്ലറയും അന്നമ്മയുടെ സഹോദരന്‍ മാത്യൂ മഞ്ചാടിയിലിനെ അടക്കിയ മറ്റൊരു കല്ലറയും പൊളിച്ച് പരിശോധന നടത്തി. ഒന്നരയോടെ പരിശോധന പൂര്‍ത്തിയാക്കി സാമ്പിളുകള്‍ ശേഖരിച്ച് സംഘം തിരിച്ചുപോയി.

മരണങ്ങള്‍ക്കെല്ലാം സമാനതകള്‍ ഏറെയാണെന്നും ദുരൂഹതകൾ നിലനിൽക്കുന്നതായും റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദുരൂഹമരണങ്ങള്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് അനേഷണ സംഘം. റൂറല്‍ ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍, അഡീ. എസ്.പി പി.കെ. സുബ്രഹ്മണ്യന്‍, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ഹരിദാസന്‍, എസ.്ഐ ജീവന്‍ ജോര്‍ജ്, എ.എസ്.ഐമാരായ രവി, പത്മകുമാര്‍, പി.കെ. സത്യന്‍, യൂസഫ്, മോഹനകൃഷ്ണന്‍, എസ്.സി.പി.ഒ. ശ്യാം എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധവി ഡോ. പ്രസന്ന, ഡോ. സജിത്ത് ശ്രീനിവാസ്, ഡോ. രതീഷ്, ഡോ. ജിബിന്‍, ഡോ. കൃഷ്ണകുമാര്‍ മറ്റു ശാസ്ത്രീയ പരിശോധന വിദഗ്ധര്‍, താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, അഡീഷനല്‍ തഹസില്‍ദാര്‍ ലാല്‍ചന്ദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്.
കൂടത്തായിയിലെ ഒരു കുടുംബത്തിലെ അഞ്ചു പേരും ഒരു ബന്ധുവുമാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയിതോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മഞ്ചാടിയില്‍, ടോം തോമസിെൻറ സഹോദരന്‍ പുലിക്കയം സ്വദേശി ഷാജുവിെൻറ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫയിന്‍ എന്നിവരാണ് മരിച്ചത്.

2002 ലാണ് ആദ്യ മരണം നടന്നത്. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് 2016 വരെയുള്ള വര്‍ഷങ്ങളില്‍ മരിച്ചത്. മരണങ്ങള്‍ക്കെല്ലാം സമാന സ്വഭാവവുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. 2011ല്‍ മരിച്ച റോയി തോമസിന്റെ മൃതദേഹമൊഴികെ മറ്റു അഞ്ചുപേരുടേതും പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് സംസ്‌കരിച്ചത്. റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതില്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ഈ മരണങ്ങളില്‍ സംശയമുയര്‍ത്തി അമേരിക്കയില്‍ ജോലിചെയ്യുന്ന റോയിയുടെ ഇളയ സഹോദരന്‍ റോജോ ജില്ല പൊലീസ് മേധവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തിനിടെയാണ് ബന്ധുക്കളായ മറ്റ് അഞ്ചു പേരുടെയും മരണത്തിലും സമാനതകള്‍ കണ്ടെത്തിയതും കൊലപാതകമാണെന്ന് സംശയിക്കാനുമിടയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
