കൊടകര കുഴൽപ്പണ കവർച്ച: അന്വേഷണം ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക്
text_fieldsതൃശൂർ: കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നര കോടി രൂപയുടെ കുഴൽപ്പണം തട്ടിയെടുത്ത കേസിൽ അന്വേഷണം ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക്. സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശനോടും ഓഫിസ് സെക്രട്ടറി ഗിരീഷിനോടും ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശം നൽകി.
തൃശൂർ പൊലീസ് ക്ലബിലാണ് ചോദ്യംചെയ്യൽ. ശനിയാഴ്ച ബി.ജെ.പി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരിയെയും മധ്യമേഖല സെക്രട്ടറി ജി. കാശിനാഥനെയും ജില്ല ട്രഷറർ സുജയ് സേനനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ജില്ല പ്രസിഡൻറ് കെ.കെ. അനീഷ്കുമാറിനൊപ്പം കാറിലാണ് ഹരിയും കാശിനാഥനും പൊലീസ് ക്ലബിൽ എത്തിയത്.
ഇരുവരെയും രണ്ടു മണിക്കൂറിലധികം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. സുജയ് സേനനെ രണ്ടുതവണ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. സംഭവത്തിൽ ബന്ധമില്ലെന്നാണ് മൂന്നുപേരും മൊഴി നൽകിയത്. എന്നാൽ, ഇവരെ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം സൂചന നൽകി.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ സംഘടന ചുമതലയുള്ള മധ്യമേഖല സെക്രട്ടറിയാണ് കാശിനാഥൻ. ഈ ജില്ലകളിൽ ഫണ്ട് വിതരണം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക മധ്യമേഖല സെക്രട്ടറിയാണ്. കവർച്ച സംഭവത്തിന് തലേദിവസം കാശിനാഥൻ തൃശൂരിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കവർച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്ന സൂചനയും ലഭിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം തൃശൂരിൽ കേന്ദ്രീകരിച്ചത്.
തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ െവച്ച് ഒരു സംഘം തട്ടിയെടുത്തത് എന്നാണ് ആരോപണം. തൃശൂരിലെത്തി പണം ജില്ല നേതാക്കൾക്ക് കൈമാറിയെന്ന് ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ മൊഴി നൽകിയിരുന്നു. ഇതേകുറിച്ചുള്ള വ്യക്തതയാണ് ഹരിയിൽ നിന്നും സുജയ് സേനനിൽ നിന്നും തേടിയത്.
കർണാടകയിൽനിന്ന് എത്തിയ പണം എവിടേക്കാണ് കൊടുത്തയച്ചതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽതന്നെ കേസിൽ നിർണായക വിവരം പുറത്തുവരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

