കപ്പൽ അപകടം: തീരപ്രദേശത്ത് അടിഞ്ഞ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: കപ്പൽ അപകടത്തിന് പിന്നാലെ തീരപ്രദേശങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശം. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. സിവിൽ ഡിഫൻസിന്‍റെ സേവനം ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് നീക്കം ചെയ്യാനാണ് നിർദേശം.
മുഖ്യമന്ത്രിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലാ കലക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു. ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മാലിന്യം നീക്കി പൂർവസ്ഥിതി പാലിക്കാൻ വേഗത്തിൽ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മെയ് 24നാണ് ലൈബീരിയൻ ചരക്കുകപ്പലായ എം.എസ്.സി എൽസ അപകടത്തിൽപെട്ടത്. 23ന് വിഴിഞ്ഞം തുറമുഖത്തു നിന്ന് പുറപ്പെട്ട കപ്പൽ ശനിയാഴ്ച കൊച്ചി തുറമുഖത്ത് എത്താനിരിക്കെയാണ് അപകടം സംഭവിച്ചത്.
കടലിൽ ചരിഞ്ഞ് അപകടകരമായ വസ്തുക്കളടങ്ങുന്ന 400ഓളം കണ്ടെയ്നറുകൾ കടലിൽ പതിക്കുകയായിരുന്നു. കടലിൽ വീണ കണ്ടെയ്നറുകളിൽ അപകടകരമായ മറൈൻ ഗ്യാസൊലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവ ഉണ്ടെന്നാണ് വിവരം.
അടിയന്തര സഹായം ആവശ്യപ്പെട്ട് കപ്പലിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡും നാവികസേനയും രക്ഷാപ്രവർത്തനം നടത്തി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഒമ്പതു പേർ അപകടസമയത്ത് തന്നെ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് കടലിൽ ചാടിയിരുന്നു. ഇവർ ഉൾപ്പെടെ 21 പേരെയും രക്ഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

