കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു
text_fieldsതൃശൂർ: കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. പൈപ്പ് ലൈനിലെ പാചകവാതകം 12 കിലോമീറ്റർ അപ്പുറത്തേക്ക് തള്ളിനീക്കി. നെല്ലായി വയലൂരിലെ വാൽവ് തുറന്ന് വെള്ളം ഉയർന്ന മർദത്തിൽ പമ്പ് ചെയ്താണ് ഗ്യാസ് തള്ളിനീക്കിയത്. ഇതിന്റെ പ്രവൃത്തി വെള്ളിയാഴ്ച രാവിലെ പൂർത്തിയായി.
മരത്താക്കര പുഴമ്പള്ളത്തെ വാൽവ് വഴി വെള്ളം പമ്പ് ചെയ്ത് ഗ്യാസ് പാലക്കാട് ഭാഗത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഗ്യാസ് പാലക്കാട് വെച്ച് കണ്ടെയ്നറുകളിൽ നിറക്കുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. എന്നാൽ, കുതിരാൻ പ്രദേശത്തെ വാൽവിൽ മോട്ടറിന് ശക്തി കുറവായതിനാൽ പമ്പിങ് ഇടക്ക് നിർത്തേണ്ടി വരുന്നതായും അധികൃതർ പറയുന്നു.
ബുധനാഴ്ച രാവിലെയാണ് മണ്ണ് പരിശോധനക്കിടെ പൈപ്പ് മാറി തുളച്ചതിനെ തുടർന്ന് കെ.എസ്.പി.പി.എൽ പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ) പെട്രോൾ പൈപ്പ് ലൈനിൽ പണിക്കെത്തിയ തൊഴിലാളികൾ എട്ട് മീറ്റർ അപ്പുറത്തുള്ള കെ.എസ്.പി.പി.എൽ കമ്പനിയുടെ ഗ്യാസ് പൈപ്പ് ലൈനിൽ ഡ്രിൽ ഉപയോഗിച്ച് തുളച്ചതോടെ ചോർച്ച രൂപപ്പെട്ടു.
ഒഴിഞ്ഞ പൈപ്പ് ലൈനിൽ വെള്ളം നിറച്ച ശേഷമാണ് ചോർച്ച പരിഹരിക്കാൻ സാധിക്കുക. ചോർച്ചയടച്ച് വാതക വിതരണം പുനരാരംഭിക്കാൻ ദിവസങ്ങൾ വേണ്ടിവരും. കൊച്ചി-സേലം പൈപ്പ് ലൈൻ അധികൃതർ ചോർച്ച് പരിഹരിക്കുന്നതിനുള്ള കഠിനശ്രമത്തിലാണ്. പുതുക്കാട് അഗ്നിരക്ഷാ സേന മുഴുവൻ സമയവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ ഭാഗങ്ങളിൽ അഞ്ച് ലക്ഷം ലിറ്റർ എൽ.പി ഗ്യാസ് പൈപ്പിലുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

