ഏക മകന്റെ മരണം തളർത്തിയ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ; നേരത്തേയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
text_fieldsസഞ്ജീവ്, സബിത
കൊച്ചി: ഏക മകന്റെ മരണത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്ന ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ വീടിന്റെ മുൻവശത്തെ മുറിയിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞാറയ്ക്കൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. സഞ്ജീവിന്റെയും സബിതയുടെയും ഏക മകനായ സിജോയ് ഏതാനും വർഷം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും കടുത്ത മാനസിക വിഷമത്തിലായിരുന്നു. നേരത്തേ കൈ ഞരമ്പ് മുറിച്ച് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
ആത്മഹത്യ ശ്രമത്തിന് പിന്നാലെ സഹോദരൻ എല്ലാ ദിവസവും ഇരുവരുടെയും വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ എത്തണമെന്ന് സഞ്ജീവ് സഹോദരനെ വിളിച്ച് പറഞ്ഞിരുന്നു. സഹോദരൻ രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് അയൽവാസിയെ സഹോദരൻ വിളിക്കുകയായിരുന്നു. ഇതേ തുടർന്ന് അയൽവാസി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു.
വിദേശത്തായിരുന്ന സഞ്ജീവ് മടങ്ങിയെത്തിയതിനു ശേഷം മഞ്ഞക്കാട് മറയിൽ മറൈൻ വർക്‌ഷോപ്പ് നടത്തുകയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷം മുമ്പാണ് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

