കൊച്ചി വിമാനത്താവളത്തെ മൾട്ടിമോഡൽ കാർഗോ ശൃംഖല കേന്ദ്രമാക്കും -മുഖ്യമന്ത്രി
text_fieldsഫിക്കിയുമായി ചേർന്ന് സിയാൽ സംഘടിപ്പിച്ച കാർഗോ സമ്മിറ്റ് പ്ലീനറി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമായി വ്യോമ, റോഡ്, റെയിൽ, ജല മാർഗങ്ങൾ സംയോജിപ്പിച്ച് മൾട്ടിമോഡൽ കാർഗോ ശൃംഖല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) കാർഗോ വിഭാഗം 25 വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ, ഫിക്കിയുമായി ചേർന്ന് സിയാൽ സംഘടിപ്പിച്ച രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റിന്റെ പ്ലീനറി സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന വേദിയിൽ സ്ഥാപിച്ച കോക്ക്പിറ്റ് മാതൃകയിൽ ഗിയർ ചലിപ്പിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ആഗോളതലത്തിൽ ശ്രദ്ധേയരായ കമ്പനികൾ സിയാലിന് സമീപം ലോജിസ്റ്റിക്ക് പാർക്കുകൾ സ്ഥാപിക്കുന്നത് മുന്നോട്ടുവന്നിട്ടുണ്ട്. സിയാലിലെ കാർഗോ സാധ്യതകൾ കൂടുതലായി ഉപയോഗപ്പെടുത്താൻ ഇതുവഴി കഴിയുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കാർഗോ കയറ്റുമതി രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച സ്ഥാപനങ്ങളെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, എയർപോർട്ട് ഡയറക്ടർ ജി. മനു, കാർഗോ വിഭാഗം മേധാവി സതീഷ് ആർ. പൈ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

