കെ.എം.ഷാജിയെ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും
text_fieldsകോഴിക്കോട്: അഴീക്കോട് സ്കൂളിലെ പ്ലസ് ടു കോഴ ആരോപണത്തിൽ കെ.എം.ഷാജി എം.എൽ.എയെ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. കെ.എം ഷാജിയെ ഇന്നലെ പതിനൊന്നര മണിക്കൂറാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. എം.എല്‍.എ ആയതിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് കൊണ്ടാണ് ഷാജിയെ ഇന്നും ഇ.ഡി ചോദ്യം ചെയ്യുന്നത്.
എല്ലാ വിവരങ്ങളും രേഖകളും ഇ.ഡിക്ക് കൈമാറിയതായി കെ.എം.ഷാജി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കൈമാറുമെന്നും ഷാജി പറഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളും ഭൂമി സംബന്ധമായ രേഖകളും ഹാജരാക്കാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. കോഴ വാങ്ങിയതായിപ്പറയുന്ന സമയത്തെ ഷാജിയുടെ ഇടപാടുകൾ സംബന്ധിച്ചും കോഴിക്കോട് വേങ്ങേരിയിലെ വീട് നിർമാണത്തെക്കുറിച്ചും കഴിഞ്ഞദിവസം ഷാജിയുടെ ഭാര്യ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഷാജി പറഞ്ഞു.