വെള്ളാപ്പള്ളി ഇപ്പോഴും ഉപദ്രവിക്കുന്നു -കെ.കെ. മഹേശന്‍റെ ഭാര്യ
text_fieldsവെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശൻ മരിച്ച് ആറുവർഷമായിട്ടും വെള്ളാപ്പള്ളി നടേശൻ ഇപ്പോഴും ഉപദ്രവിക്കുന്നുവെന്ന് മഹേശന്റെ ഭാര്യ ഉഷാദേവി. വെള്ളാപ്പള്ളിക്ക് ആരോടെങ്കിലും പക തോന്നിയാൽ അവരെ കുടുംബത്തോടെ നശിപ്പിക്കുമെന്നും ഉഷാദേവി പറഞ്ഞു. മഹേശൻ മരിച്ച് ആറുവർഷം തികയുമ്പോഴും ഇഴഞ്ഞുനീങ്ങുന്ന അന്വേഷണത്തിലെ അസംതൃപ്തി തുറന്നു പറഞ്ഞ അവർ, പുതിയ സർക്കാറിൽനിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
മഹേശൻ മരിച്ചപ്പോൾ സാനു മാസ്റ്ററുമായി വീട്ടിൽ വന്ന് തങ്ങളെ ആശ്വസിപ്പിച്ചയാളാണ് വി.എം. സുധീരൻ. ഭരണം മാറിയ സാഹചര്യത്തിൽ വി.എം. സുധീരന് വീണ്ടും പരാതി നൽകി. അദ്ദേഹം ജൂൺ ആറിന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും അതേകുറിച്ച് അറിയില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. തുടർന്നാണ് സുധീരൻ വീണ്ടും പരാതി നൽകിയത്. ഒരു ഗതിയും പരഗതിയുമില്ലാത്തവനായിരുന്നു മഹേശനെന്നാണ് വെള്ളാപ്പള്ളി കഴിഞ്ഞദിവസവും അധിക്ഷേപിച്ചത്. മഹേശന്‍റെ അമ്മ അപ്പംചുട്ടു നടന്നവളാണെന്നും വെള്ളാപ്പള്ളി അധിക്ഷേപിക്കുന്നു.
അവർ ചുമടെടുത്തും കഷ്ടപ്പെട്ടുമാണ് മഹേശനെ എം.കോം വരെ പഠിപ്പിച്ചത്. സ്വന്തം കഴിവുകൊണ്ടാണ് അദ്ദേഹം ഇത്രയുമെത്തിയത്. ആ കഴിവ് ഉപയോഗപ്പെടുത്തിയാണ് വെള്ളാപ്പള്ളി ആളായത്. നിരന്തരം തങ്ങൾ ഭീഷണിക്ക് ഇരയാകുന്നു. കേസ് വീണ്ടും പൊക്കികൊണ്ടുവന്നപ്പോൾ, മക്കളോട് സൂക്ഷിക്കണമെന്നും എന്തും ചെയ്യാൻ മടിക്കാത്തവരാണ് അച്ഛനും മകനുമെന്ന് നാട്ടുകാർ തങ്ങളെ ഉപദേശിക്കുന്നു. ഇനിയും കരഞ്ഞിരിക്കാനാവില്ല. ആ കണ്ണീരിന് മറുപടി പറയാതെ വെള്ളാപ്പള്ളി കഴിഞ്ഞുപോകില്ലെന്നും ഉഷാദേവി പറഞ്ഞു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

