വെള്ളാപ്പള്ളിയുടെ ഭാഷ കവലച്ചട്ടമ്പിയുടേത്; സമൂഹത്തിനായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല -വി.എം. സുധീരൻ
text_fieldsതിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വി.എം. സുധീരൻ. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയുടെ ഭാഷ കവലച്ചട്ടമ്പിയുടെ രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ പ്രധാന പരാജയകാരണം വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണെന്നും വി.എം. സുധീരൻ വിമർശിച്ചു. സമുദായത്തിനും സമൂഹത്തിനുമായി അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നും സ്വന്തം നേട്ടങ്ങളാണ് ലക്ഷ്യമെന്നും സുധീരൻ കുറ്റപ്പെടുത്തി.
സ്വന്തം സ്ഥാപിത താൽപ്പര്യങ്ങൾക്കും ധനശേഖരണത്തിനുമായാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്നും സുധീരൻ വ്യക്തമാക്കി. ജീവനൊടുക്കിയ എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശനോട് വെള്ളാപ്പള്ളി കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണ്. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ താൻ നേരിടുന്ന ഭീഷണിയെക്കുറിച്ചും മാനസിക പീഡനത്തെക്കുറിച്ചും പറയുന്നുണ്ട്.
സത്യസന്ധമായി അന്വേഷണം നടത്തിയാൽ വെള്ളാപ്പള്ളിയുടെ സ്ഥാനം എവിടെയായിരിക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ലെന്നും സുധീരൻ ചൂണ്ടിക്കാട്ടി. പിണറായി അധികാരത്തിലിരുന്ന സമയത്തും മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് രണ്ട് തവണ കത്ത് നൽകിയിരുന്നു. എന്നാൽ, പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പരാതി നിഷേധിക്കപ്പെട്ട് കേസ് തേഞ്ഞുമാഞ്ഞു പോകുന്ന നടപടിയാണ് ഉണ്ടായതെന്നും വി.എം. സുധീരൻ കൂട്ടിച്ചേർത്തു.
അതേസമയം, വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നിരുന്നു. സർക്കാർ തീരുമാനത്തിനെതിരെ തുറന്ന കത്ത് അയക്കുന്ന വി.എം. സുധീരൻ സർക്കാരിന്റെ കാലനാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. കരിമണൽ ഖനന അനുമതി രാജ്യപുരോഗതിക്കെന്നും വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് പ്രോത്സാഹിപ്പിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അയ്യപ്പ സംഗമത്തിൽ പിണറായി വിജയൻ തന്നെ കാറിൽ കയറ്റിയതിൽ തെറ്റെന്താണെന്നും പിണറായി തന്നെയും താൻ പിണറായിയെയും സ്നേഹിക്കുന്നതിൽ ചിലർക്ക് അസൂയയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം, കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. കത്തിന്റെ പകർപ്പ് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.
മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങൾ വെള്ളാപ്പള്ളി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. നിയമവാഴ്ച ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കാൻ വൈകരുതെന്നും സുധീരൻ കത്തിലൂടെ പറയുന്നു. നടപടികൾ സ്വീകരിക്കുന്നതിനുവേണ്ടി സംസ്ഥാന ഭരണാധികാരികൾക്ക് മുന്നിൽ നിരവധി പരാതികൾ നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

