കെ.ജെ. ഷൈനിന് അധിക്ഷേപം: കെ.എം. ഷാജഹാൻ അറസ്‌റ്റിൽ
text_fieldsതിരുവനന്തപുരം: സി.പി.എം നേതാവ് കെ.ജെ. ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബർ കെ.എം. ഷാജഹാൻ അറസ്‌റ്റിൽ. എറണാകുളം റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങമനാട് പൊലീസാണ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്.
എറണാകുളത്ത് എത്തിച്ച ശേഷമായിരിക്കും ചോദ്യംചെയ്യല്‍ ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍. സൈബർ ആക്രമണത്തിനെതിരെ ഷൈൻ നൽകിയ പരാതിയെക്കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമർശം നടത്തിയിരുന്നു.
എഫ്.ഐ.ആറിനെക്കുറിച്ച് അവരുടെ പേര് പറഞ്ഞാണ് ഷാജഹാൻ വീഡിയോ ചെയ്തത്. ഇതിനു പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെ ഷൈന്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു. ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ ഷാജഹാനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
തിങ്കളാഴ്ച പൊലീസ് ഷാജഹാന്‍റെ വീട് റെയ്ഡ് ചെയ്ത് ഐ ഫോൺ കസ്‌റ്റഡിയിലെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസുമാണ് യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോൺ പിടിച്ചെടുത്തത്.
ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടിന് ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചെങ്കിലും കേസിലെ രണ്ടാം പ്രതിയായ ഷാജഹാൻ എത്തിയിരുന്നില്ല.
ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കെ.എം. ഷാജഹാനെതിരെ പോസ്റ്ററും ഫ്ലക്‌സ് ബോര്‍ഡുകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം ചെറുവയ്ക്കലിലെ ഷാജഹാന്‍റെ വീടിനു സമീപമാണ്, ചെറുവയ്ക്കല്‍ ജനകീയ സമിതി എന്ന പേരിലെ പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടത്.
സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്ന ഷാജഹാന്‍റെ നാവ് പിഴുതെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുന്ന ഷാജഹാന്‍ സാമൂഹികവിപത്ത് എന്നതടക്കം ഉള്ളടക്കമുള്ള പോസ്റ്ററുകളാണ് വിവിധ ഭാഗങ്ങളില്‍ പതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

