വയനാട്ടിൽ വോട്ടിന് കിറ്റ്; പ്രതിക്കൂട്ടിൽ ബി.ജെ.പി
text_fieldsകൽപറ്റ: വയനാട്ടിൽ ആദിവാസി കോളനികളിൽ വോട്ടുതട്ടാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ ബി.ജെ.പി പ്രതിക്കൂട്ടിൽ. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മേഖലകളിലാണ് കിറ്റ് വിതരണം നടന്നത്. ജില്ലയിൽ ഇത്തരത്തിൽ വിതരണത്തിന് തയാറാക്കിയ 1767 കിറ്റുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. തെക്കുംതറയിലെ ബി.ജെ.പി പ്രാദേശിക നേതാവിന്റെ വീട്ടിൽനിന്ന് വ്യാഴാഴ്ച 167 കിറ്റുകൾ പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പിടികൂടി.
വിവിധ സംഭവങ്ങളിൽ കൽപറ്റ, വെള്ളമുണ്ട പൊലീസ് നടപടികൾ സ്വീകരിച്ചു. സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ടതായതിനാൽ കോടതിയുടെ അനുമതിയോടെ മാത്രമേ പൊലീസിന് തുടർനടപടികൾ സ്വീകരിക്കാനാകൂ. ചട്ടപ്രകാരം തുടർനടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായി തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടർ അറിയിച്ചു. ബുധനാഴ്ച കൊട്ടിക്കലാശം അവസാനിച്ചതിന് ശേഷം രാത്രി 9.30ഓടെ സുൽത്താൻ ബത്തേരിയിലെ മൊത്തവിതരണ കടയിൽനിന്ന് 1500ഓളം ഭക്ഷ്യക്കിറ്റുകൾ ലോറിയിൽ കൊണ്ടുപോകുന്നത് യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു.
പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി, ബിസ്കറ്റ്, സോപ്പുപൊടി തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. ചില കിറ്റുകളില് വെറ്റില, അടക്ക, പുകയില എന്നിവയുമുണ്ട്. 470ഓളം കിറ്റുകൾ ബുധനാഴ്ച വൈകീട്ട് മൂന്നിന് കൊണ്ടുപോയിരുന്നു. സുൽത്താൻ ബത്തേരി പൊലീസ് എത്തിയാണ് കിറ്റുകൾ കസ്റ്റഡിയിലെടുത്തതും കേസെടുത്തതും. ബി.ജെ.പി പ്രവർത്തകനാണ് കടയിൽ കിറ്റുകൾക്ക് ഓർഡർ നൽകിയത്. ബത്തേരി മലബാർ സൂപ്പർമാർക്കറ്റ്, കൽപറ്റ ഷാലിമാർ, മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിലെ നെഹ്ദ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽനിന്ന് കിറ്റുകൾക്കായി ഓർഡർ നൽകിയതും വിതരണം ചെയ്തതും ബി.ജെ.പി പ്രവർത്തകരാണെന്നാണ് ആരോപണം. കെല്ലൂരിലെ കടയിൽ ഓർഡർ നൽകിയത് ബി.ജെ.പി മുൻ മണ്ഡലം പ്രസിഡന്റ് ഷിംജിത്ത് കണിയാരമാണെന്ന് യു.ഡി.എഫ് കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. വോട്ടുയന്ത്രം സീൽ ചെയ്യലിൽ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ ഏജന്റായി പങ്കെടുത്തത് ഷിംജിത്തായിരുന്നു. കിറ്റുകൾ കൊണ്ടുപോകുന്ന വിവരമറിഞ്ഞ് നാട്ടുകാർ ബുധനാഴ്ച രാത്രി 11ഓടെ തടയുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കടക്കുള്ളിൽ കയറി പരിശോധിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ യു.ഡി.എഫ് പ്രവർത്തകർ രാത്രി വൈകിയും പ്രതിഷേധിച്ചു. വെള്ളമുണ്ട പൊലീസെത്തി ബാക്കിയുള്ള കിറ്റുകളും മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കിറ്റുകൾ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡിന്റെ നിയന്ത്രണത്തിലാണുള്ളത്. മൂന്നിടങ്ങളിലെ കിറ്റ് വിതരണത്തിന് പിന്നിലും ബി.ജെ.പിയാണെന്നും സ്ഥാനാർഥി കെ. സുരേന്ദ്രന്റെയും തെരഞ്ഞെടുപ്പ് ഏജന്റിന്റെയും മേൽനോട്ടത്തിലാണ് ഇതെന്നും ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ഭക്ഷ്യക്കിറ്റ് വിതരണമെന്ന് കാണിച്ച് എൽ.ഡി.എഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയും കലക്ടർക്ക് പരാതി നൽകി.
എന്നാൽ, സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ പറഞ്ഞു. സുൽത്താൻ ബത്തേരിയിലെ ഒരു പ്രധാന ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യക്കിറ്റുകൾ കൊണ്ടുപോയതെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ കഴിയില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ പറഞ്ഞു. ഉത്തരേന്ത്യയിൽ നടപ്പാക്കിയ പല പദ്ധതികളും ബി.ജെ.പി ഇവിടെ പരീക്ഷിക്കുകയാണെന്നും ആദിവാസികളുടെ ദൈന്യം മുതലെടുക്കുകയാണെന്നും അവർ ആരോപിച്ചു.
കിറ്റ് തയാറാക്കിയത് ബി.ജെ.പിയാണെന്ന് ടി. സിദ്ദീഖ് എം.എല്.എ ആരോപിച്ചു. മുഖ്യമന്ത്രി ബി.ജെ.പിയുമായുണ്ടാക്കിയ ധാരണമൂലമാണ് തെളിവ് സഹിതം പരാതി നൽകിയിട്ടും പൊലീസ് ഉചിതമായ നടപടി സ്വീകരിക്കാത്തതെന്നും സിദ്ദീഖ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.