പൊതുമരാമത്തും പൊടിതട്ടിയെടുത്ത കിഫ്ബി
text_fieldsനമ്മുടെ സംസ്ഥാനത്തിൻ്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിൻ്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിൻ്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
പൊതുമരാമത്ത് വകുപ്പ് വഴി മാത്രം 511 പദ്ധതികൾ കിഫ്ബി അംഗീകരിച്ചിട്ടുണ്ട്. 33101 കോടി രൂപയാണ് ഇതിൻറെ ഭാഗമായി അനവദിക്കപ്പെട്ടത്. പതിറ്റാണ്ടുകളായി നമ്മുടെ നാട് ആഗ്രഹിച്ച പദ്ധതികൾ യാഥാർത്ഥ്യമായത് കിഫ്ബി വഴിയാണ്. ഒരിക്കലും നടക്കില്ലെന്ന് ഉറപ്പിച്ച വികസന പദ്ധതികളാണ് കിഫ്ബി വഴി യാഥാർത്ഥ്യമാതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും പശ്ചാത്തല വികസനം സാധ്യമാക്കി എന്നതാണ് കിഫ്ബിയുടെ ഏറ്റവും വലിയ പ്രത്യേകത. നാട്ടിൻ പുറങ്ങളിലടക്കം വികസന പ്രവർത്തനങ്ങൾ നടന്നു. നല്ല റോഡുകളും യാഥാർത്ഥ്യമായി. ഉന്നത നിലവാരമുള്ള പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കിയത്. 223 റോഡുകൾ, 91 പാലങ്ങൾ, 57 റയിൽവേ മേൽപ്പാലങ്ങൾ, 15 ഫ്ലൈ ഓവറുകൾ, ഒരു അടിപ്പാത, എന്നിവയെല്ലാം നിർമ്മിച്ചത് കിഫ്ബി വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയും കിഫ്ബി മുതൽമുടക്കിലാണ് നിർമ്മിച്ചത്. റയിൽവേ ഓവർ ബ്രിഡ്ജുകളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ പ്രധാന പങ്കാളിത്തം കിഫ്ബിയുടേതാണ്. ദേശീയ പാതയുടെ ഭൂമി ഏറ്റെടുക്കലിന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട 5580 കോടി രൂപയും കിഫ്‌ബി വഴിയാണ് സംസ്ഥാന സർക്കാർ നൽകിയത്. എന്നാൽ ഇത് കേന്ദ്രം സംസ്ഥാനത്തിൻറെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയത് മൂലം കിഫ്ബിക്ക് ദേശീയ പാത വികസനത്തിൻറെ പേരിൽ മൊത്തം 11,000 കോടിയിലേറെ രൂപയാണ് നഷ്ടം വന്നത്. സ്ഥലം ഏറ്റെടുക്കൽ അടക്കം കിഫ്ബി വഴി 15,000 കോടിയോളം രൂപയുടെ നൂറോളം പദ്ധതികൾ നിലവിൽ പൂർത്തിയാക്കി കഴിഞ്ഞു. 7200 കോടി രൂപയുടെ 132ഓളം പദ്ധതികൾ നിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങളിലാണ്. ഇവയും സമയബന്ധിതമായി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

