കിഫ്ബി: ഇ.ഡി നോട്ടീസിൽ തുടർനടപടികൾ തടഞ്ഞതിലെ സ്റ്റേ നീട്ടി ഡിവിഷൻ ബെഞ്ച്
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇ.ഡി നോട്ടീസിലെ തുടർനടപടികൾ തടഞ്ഞ ഹൈകോടതി സിംഗിൾബെഞ്ച് ഉത്തരവിലെ സ്റ്റേ ഡിവിഷൻബെഞ്ച് വീണ്ടും നീട്ടി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഒരാഴ്ചത്തേക്കുകൂടി സ്റ്റേ നീട്ടിയത്.
അപ്പീൽ ഹരജിക്കാരുടെ പട്ടികയിൽ ഇ.ഡിയെ നിലനിർത്താനും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയെ കക്ഷികളുടെ പട്ടികയിലേക്ക് മാറ്റാനും നിർദേശിച്ചാണ് ഡിവിഷൻബെഞ്ച് ഹരജി മാറ്റിയത്. ഇ.ഡിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കുംവേണ്ടി ഒരേ അഭിഭാഷകൻ ഹാജരായതിലെ സാങ്കേതികപ്രശ്നം അഡ്വക്കേറ്റ് ജനറൽ ഉന്നയിച്ചതിനെ തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഹരജിക്കാർ ഒരാഴ്ച സമയം തേടുകയായിരുന്നു. വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി നൽകിയ കാരണംകാണിക്കൽ നോട്ടീസിനെതിരെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (കിഫ്ബി) നൽകിയ ഹരജിയിലാണ് തുടർനടപടികൾ മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്ത് സിംഗിൾബെഞ്ച് ഉത്തരവിട്ടത്.
ഫെമ ലംഘനം നടന്നതായ റിപ്പോർട്ടിൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നൽകിയത് കാരണംകാണിക്കൽ നോട്ടീസാണെന്നും തുടർനടപടികൾ തടഞ്ഞ സിംഗിൾ ബെഞ്ച് നടപടി തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി അപ്പീൽ നൽകിയത്. റിയൽ എസ്റ്റേറ്റ് പ്രവർത്തനം നടത്തിയതിനാൽ പിഴ ഈടാക്കാതിരിക്കാനും നടപടിയെടുക്കാതിരിക്കാനും കാരണമുണ്ടെങ്കിൽ കാണിക്കാനായിരുന്നു നോട്ടീസ്. കിഫ്ബി ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ റിയൽ എസ്റ്റേറ്റ് പ്രവർത്തനമായി കാണാനാവില്ലെന്നാണ് സർക്കാർ വാദം. മസാലബോണ്ട് വിഷയത്തിൽ മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക് എന്നിവർക്കെതിരെ ഇ.ഡി അയച്ച നോട്ടീസിലെ തുടർനടപടികളും സിംഗിൾബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

