കിഫ്ബി കൺസൾട്ടൻസി രംഗത്തേക്ക്; കിഫ്കോൺ കമ്പനി വരും
text_fieldsതിരുവനന്തപുരം: കിഫ്ബിക്ക് കീഴില്‍ കിഫ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കൺസൾട്ടൻസി കമ്പനി രൂപവത്കരിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഇന്ത്യയിലും വിദേശത്തുമായി ഗതാഗതം, കെട്ടിടങ്ങൾ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് പ്രവൃത്തികൾ, നഗരവികസനം, ഊര്‍ജവും വിഭവവും, തുറമുഖങ്ങളും തീരദേശവും തുടങ്ങിയ മേഖലകളില്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും അനുബന്ധ സാങ്കേതികരംഗത്തും കമ്പനി കണ്‍സട്ടന്‍സി നല്‍കും. ഒരുകൂട്ടം കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍ ലഭ്യമാക്കലും സാങ്കേതികവിദ്യ കൈമാറ്റവും കമ്പനിയുടെ ലക്ഷ്യമാണ്.
രാജ്യത്തും വിദേശത്തുമുള്ള ആര്‍ക്കിടെക്ചറല്‍, സ്ട്രക്ചറല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്, പ്ലംബിങ് മേഖലകളില്‍ എൻജിനീയറിങ് ഡിസൈന്‍ സര്‍വിസ് നല്‍കും. പ്രോജക്ട് ഡെവലപ്മെന്‍റ് സര്‍വിസിനാവശ്യമായ പ്രാഥമിക സാധ്യത പഠനങ്ങള്‍, പരിസ്ഥിതി സാമൂഹികാഘാത പഠനം, ഡി.പി.ആര്‍ പിന്തുണ സേവനങ്ങള്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും. പദ്ധതി നടത്തിപ്പിന് പഠനവും സർവേയും നടത്തും.
ഒരു കോടി അംഗീകൃത മൂലധനമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരിക്കും കിഫ്‌കോണ്‍. തുടക്കത്തില്‍ 100 ശതമാനം ഓഹരി കിഫ്ബിയുടേതായിരിക്കും. ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന് വിധേയമായി പരമാവധി 51 ശതമാനം ഓഹരി മികച്ച കമ്പനികള്‍ക്ക് ഡിസ്ഇന്‍വെസ്റ്റ്‌മെന്‍റിലൂടെ അനുവദിക്കും. അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലാവധിയില്‍ ഫങ്ഷനല്‍ ഡയറക്ടര്‍മാരെ സര്‍ക്കാര്‍ നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

