ഖുശ്ബുവിന് ദയനീയ പരാജയം; താമര വിരിഞ്ഞില്ല
text_fieldsതമിഴക രാഷ്ട്രീയത്തിൽ താമര വിരിയിക്കാൻ കോൺഗ്രസിൽനിന്ന് മറുകണ്ടം ചാടിയ നടി ഖുശ്ബു സുന്ദറിന് തൗസൻറ് ലൈറ്റ് മണ്ഡലത്തിൽ ദയനീയ പരാജയം. കാടിളക്കി ആളെക്കൂട്ടിയ താരം ഡി.എം.കെയുടെ കോട്ടയെ ഇളക്കുമെന്നായിരുന്നു അവകാശവാദം. എന്നാൽ, കരുണാനിധിയുടെ ഡോക്ടറും ഡി.എം.കെയുടെ സൈദ്ധാന്തികനുമായി അറിയപ്പെടുന്ന ഡോ. ഏഴിലനോടാണ് ഖുശ്ബുവിന്റെ പരാജയം. 58ശതമാനം വോട്ടും ഏഴിലൻ പെട്ടിയിലാക്കിയതിനാൽ അട്ടിമറി പ്രതീക്ഷകളില്ലാത്ത മണ്ഡലത്തിൽ താമര വിരിയിക്കാമെന്ന കണക്കുകൂട്ടൽ ബി.ജെ.പിക്ക് പിഴച്ചു.
തെരെഞ്ഞെടുപ്പിന് മുമ്പ് തൗസൻറ് ലൈറ്റിലെ സിറ്റിങ് എം.എൽ.എ സെൽവം ഡി.എം.കെ വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണിത്. 1989 മുതൽ 2006 വരെ സ്റ്റാലിൻ മത്സരിച്ച മണ്ഡലവും. സ്റ്റാലിൻ പിന്നീട് കൊളത്തൂരിലേക്ക് മാറി.
എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ 20 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പി മൂന്ന് സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്.