കെവിൻ കേസ്: പൊലീസുകാരുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: പ്രണയ വിവാഹത്തെ തുടർന്ന് കെവിനെ തട്ടിക്കൊണ്ടുപോകാൻ വന്നവരിൽനിന്ന‌് പണം വാങ്ങിയെന്ന കേസിലെ പ്രതികളായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹരജിയിൽ ഹൈകോടതിയുടെ നോട്ടീസ്. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്ക് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടു പോകലിനിരയായ കെവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടതോടെ ജാമ്യം അനുവദിച്ച നടപടി വിവാദത്തിലായിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് സർക്കാർ ഹൈകോടതിയെ സമീപിച്ചത്.
കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസിലെ പ്രധാന പ്രതിയും കെവിൻ വിവാഹം കഴിച്ച പെൺകുട്ടിയുടെ സഹോദരനുമായ ഷാനു അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോകൽ നടക്കുന്നതിനുമുമ്പ‌് കോട്ടയത്ത‌് വാഹനപരിശോധനക്കിടെ പൊലീസ‌് തടഞ്ഞിരുന്നു. പ്രതികളായ പൊലീസുകാർ ഇവരിൽനിന്ന് 2000 രൂപ കൈക്കൂലിവാങ്ങിയശേഷം വിടുകയായിരുന്നെന്നാണ‌് കേസ‌്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നൽകുന്നതിനെ എതിർത്തും കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെട്ടുമാണ് അന്വേഷണ സംഘം ജൂൺ രണ്ടിന് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. എന്നാൽ, ഇരുവർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതികൾക്ക് ജാമ്യം ലഭിച്ചത് അന്വേഷണവുമായി ബന്ധപ്പെട്ട മുൻവിധിക്കിടയാക്കിയെന്നും അന്വേഷണത്തെ ബാധിച്ചുവെന്നും സർക്കാർ സമർപ്പിച്ച ഹരജിയിൽ പറയുന്നു. കെവിൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഗൗരവതരമായ കുറ്റകൃത്യത്തിൽ പൊലീസുകാരായ രണ്ട് പ്രതികളുടെയും പങ്കാളിത്തം വ്യക്തമാണ്. പ്രസക്ത കാര്യങ്ങൾ പരിഗണിക്കുകയോ കേസ് ഡയറി പോലും പരിശോധിക്കുകയോ ചെയ്യാതെയാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണം പാതിവഴിയിലാണ്. കൈക്കൂലി പണം കണ്ടെത്താനും സാക്ഷിമൊഴികൾ രേഖപ്പെടുത്താനുമുണ്ട്. ഇൗ സാഹചര്യത്തിൽ പ്രതികളുടെ കസ്റ്റഡി അനിവാര്യമാണ്. അതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
