എടനീർ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു
text_fieldsകാസര്‍കോട്: എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു. 79 വയസ്സായിരുന്നു. ശ്വാസതടസ്സം മൂലം ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം.
മഞ്ചത്തായ ശ്രീധര ഭട്ടിെൻറയും പത്മാവതിയമ്മയുടെയും മകനായ കേശവാനന്ദ 19ാം വയസ്സിൽ 1960 നവംബർ 14നാണ് എടനീർ മഠാധിപതിയായത്. പിതാവിെൻറ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന സ്വാമി ഈശ്വരാനന്ദ ഭാരതി മരിക്കുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം.
1971ല്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് കേശവാനന്ദ ഭാരതിയാണ്. നിയമ ക്ലാസുകളില്‍ പഠനവിഷയമായ സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഭരണഘടന കേസായിരുന്നു അത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തര്‍ക്കം ഈ കേസില്‍ പാര്‍ലമെൻറിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെസംബന്ധിച്ച പരിശോധനയായി പരിണമിച്ചു.
ഭൂപരിഷ്കരണ നിയമപ്രകാരം കാസര്‍കോടിനു സമീപമുള്ള എടനീര്‍ മഠത്തിെൻറ സ്വത്ത് കേരള സര്‍ക്കാര്‍ ഏറ്റെടുത്തപ്പോൾ മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദ ഭാരതി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ഭൂപരിഷ്കരണ നിയമത്തിെൻറ സാധുത ചോദ്യം ചെയ്യുകയും ചെയ്തു.
പൊതുആവശ്യങ്ങള്ക്കുവേണ്ടിയും ഭരണഘടനയുടെ ഭാഗം നാലില്‍ പറയുന്ന നിര്‍ദേശകതത്ത്വങ്ങളുടെ നടപ്പാക്കലിനായും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കോടതി വിധിച്ചു.
അതേസമയം, ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ ജനാധിപത്യം, ഫെഡറല്‍ സ്വഭാവം തുടങ്ങിയവയില്‍ മാറ്റം വരുത്താനുള്ള അധികാരം പാര്ലമെൻറിനില്ലെന്നും കണ്ടെത്തി. 68 ദിവസം നീണ്ട വാദം നയിച്ചവരില്‍ പ്രമുഖന് നാനി പൽക്കിവാലാ ആയിരുന്നു. 13 സുപ്രീംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ െബഞ്ചാണ് കേസ് കേട്ടത്.
എടനീർ മഠാധിപതിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും അനുശോചിച്ചു. കാസർകോട്ടെ എടനീർ മഠം അധിപനെന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ ഗണനീയമായ സംഭാവന അദ്ദേഹം നൽകിയതായി മുഖ്യമന്ത്രി അനുസ്മരിച്ചു. കേശവാനന്ദ ഭാരതിയുടെ സംഭാവനകൾ കേരളം മറക്കില്ലെന്ന് ചെന്നിത്തല അനുസ്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.