നിയമസഭ പിരിഞ്ഞു; അവസാന ദിനം നാല് ബില്ലുകൾ പാസാക്കി
text_fieldsതിരുവനന്തപുരം: നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിനായി ചേർന്ന സഭയുടെ അവസാന ദിനമായ വ്യാഴാഴ്ച നാല് ബില്ലുകൾ പാസാക്കി. 2016ലെ വ്യവസായിക തർക്ക ഭേദഗതി ബിൽ, 2016ലെ ഏറ്റവും കുറഞ്ഞ കൂലി ഭേദഗതി ബിൽ, 2016ലെ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ്സ് തൊഴിലാളി ക്ഷേമനിധി ബിൽ, 2017ലെ ശമ്പളവും ബത്തകളും നൽകൽ ഭേദഗതി ബിൽ എന്നിവയാണ് പാസാക്കിയത്. എം.എൽ.എമാരുടെയും ജീവനക്കാരുടെയും ഭവന^വാഹന വായ്പകളും ബത്തകളും സംബന്ധിച്ച മന്ത്രിസഭ തീരുമാനമാണ് ശമ്പളവും ബത്തകളും നൽകൽ ദേദഗതി ബില്ലായി അവതരിപ്പിച്ചത്. നാല് ബില്ലുകളും മന്ത്രി ജി. സുധാകരനാണ് അവതരിപ്പിച്ചത്.
സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, മന്ത്രിമാർ എന്നിവർ ഒഴികെയുള്ള നിയമസഭ സാമാജികരുടെ വാഹന വായ്പ, ഭവന നിർമാണ വായ്പ തുടങ്ങിയവയാണ് ഇതുവഴി വർധിപ്പിച്ചത്. നിയമസഭ സാമാജികരുടെ പേഴ്സനൽ സ്റ്റാഫിൽ നിയമിതരാവുന്ന രണ്ട് ജീവനക്കാരുടെ വേതന വർധനവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
എം.എൽ.എമാരുടെ ജീവനക്കാരുടെ ശമ്പളം 12,500 രൂപയിൽനിന്ന് 20,000 രൂപയായും എം.എൽ.എമാരുടെ വാഹന വായ്പ അഞ്ച് ലക്ഷത്തിൽനിന്ന് 10 ലക്ഷമായും ഭവന വായ്പ 10 ലക്ഷത്തിൽനിന്ന് 20 ലക്ഷം രൂപയായും ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇത് നിയമമാക്കുന്നത് സംബന്ധിച്ച് സഭയിൽ ചർച്ചയുണ്ടായില്ല. രണ്ട് വര്‍ഷമെങ്കിലും അംശാദായം അടച്ചവരും സര്‍ക്കാർ-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്ഥിരമായോ തൊഴിൽ ലഭിച്ച് പോകുന്നവരുമായ ഷോപ്പുകളില്‍ ജോലി നോക്കിവന്ന തൊഴിലാളികള്‍ക്ക് അവര്‍ ക്ഷേമനിധിയിലേക്ക് അടച്ച തുക തിരികെ ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ്സ് തൊഴിലാളി ക്ഷേമനിധി ബില്ല്.
മരണാനന്തര സഹായധനം ലഭിക്കാന്‍ അര്‍ഹതയില്ലാത്ത അംഗങ്ങള്‍ക്ക് ക്ഷേമനിധിയില്‍ അവര്‍ അടച്ച തുക നല്‍കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. മിനിമം വേതനം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്തെ ജോയൻറ് ലേബർ കമീഷണർമാർക്ക് കൂടി അധികാരം നൽകുന്നതാണ് ഏറ്റവും കുറഞ്ഞ കൂലി ഭേദഗതി നിയമം. മിനിമം വേതനം നൽകിയില്ലെന്ന് തെളിഞ്ഞാൽ തൊഴിലുടമക്കെതിരെ ചുമത്തുന്ന പിഴ സംഖ്യയും ഉയർത്തി. നിലവിൽ ആറ് മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ രണ്ടും ഒരുമിച്ചോ ചുമത്താനാണ് വ്യവസ്ഥയുണ്ടായിരുന്നത്. ഇതിൽ പിഴ തുക 5000 രൂപയായി ഉയർത്തുന്നതാണ് ഭേദഗതി. വ്യാജപരാതി നൽകി കബളിപ്പിക്കുന്നവർക്കെതിരെ ചുമത്തിയിരുന്ന പിഴ 50ൽനിന്ന് 1000 രൂപയായി ഉയർത്തും. മജിസ്ട്രേറ്റുമാർ മുഖേന മാത്രമേ പിഴ ഈടാക്കാവൂവെന്ന വ്യവസ്ഥയിലും മാറ്റംവരുത്തി. റവന്യൂ റിക്കവറി ഉദ്യോഗസ്ഥർക്ക് കൂടി ഇനി ഈ അധികാരം ലഭിക്കും.
ഫെബ്രുവരി 24ന് തുടങ്ങിയ നിയമസഭ 15 ദിവസമാണ് ചേർന്നത്. എട്ട് നിയമങ്ങൾ പാസാക്കി. 12 അടിയന്തര പ്രമേയവും സഭ പരിഗണിച്ചു. സ്പീക്കറെയും നിയമസഭയെയും അധിക്ഷേപിക്കുന്ന പരാമർശം ഒരു ചാനൽ ചർച്ചയിൽ ഉണ്ടായത് സംബന്ധിച്ച് കെ. സുരേഷ് കുറുപ്പ് അവകാശലംഘനത്തിന് നോട്ടീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.