‘കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയന്‍ എന്നല്ല’ -ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
text_fieldsരാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: ഒളിവിലിരുന്ന് പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിൽ വെല്ലുവിളിച്ച കുറ്റവാളി അര്‍ജുന്‍ ആയങ്കി വലയിലായതിനു പിന്നാലെ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയന്‍ എന്നല്ലെന്നും രമേശ് ചെന്നിത്തല ആണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയന്‍ എന്ന് അല്ല, ചെന്നിത്തല.. രമേശ് ചെന്നിത്തല...സൊല്‍റതെ താന്‍ സെയ്‌വേന്‍...സെയ്‌റതെ താന്‍ സൊല്‍വേന്‍.. -എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്.
ആയങ്കിയുടെ ആരാധകൻ ആഹ്ലാദിക്കാൻ വരട്ടെയെന്നും പതിനാല് ദിവസം റിമാൻഡിലായെന്നും പൊലീസ് സ്റ്റേഷനിലെ അർജുന്റെ ദൃശ്യങ്ങളോടുകൂടെ മറ്റൊരു പോസ്റ്റും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. അവൻ വളർന്ന പാർട്ടി വേറെ ആയിരിക്കും, പക്ഷേ ജനങ്ങൾ വളർത്തിയ പാർട്ടിയാണ് ഭരിക്കുന്നതെന്നും രാഹുൽ പരിഹസിച്ചു.
ദിവസങ്ങള്‍ നീണ്ട വ്യാപകമായ തിരച്ചിലിനൊടുവിലാണ് അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയിലാകുന്നത്. ഉത്തരമേഖല ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലര്‍ച്ച രണ്ട് മണിയോടെയാണ് അര്‍ജുന്‍ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർടുമെന്റില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയെ കൈയോടെ പിടികൂടുകയായിരുന്നു. പൊലിസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിന്തുടര്‍ന്നാണ് സംഘം ആയങ്കിയെ കീഴടക്കിയത്.
ഓട്ടോ ഡ്രൈവർ നൽകിയ നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ജുനിലേക്ക് എത്താനുള്ള വഴി തുറന്നത്. അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന് നിർണായക വിവരം നൽകിയ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം ഒരു ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
നിരന്തരമായി വെല്ലുവിളി സമൂഹ മാധ്യമങ്ങളിലൂടെ അർജുൻ ആയങ്കി നടത്തിയിരുന്നു. തിരച്ചിലിനിടെ കണ്ണൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അർജുൻ ആയങ്കി ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിനുമുമ്പ്, മലപ്പുറം എടപ്പാളിൽ ഒരു ഹോട്ടലിൽ വെച്ച് ചായ കുടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിക്കുകയും സഹായികളായ അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

