'അമേരിക്കപോലും വിറങ്ങലിച്ച് നിന്നപ്പോൾ ശരിയായ നിലപാടെടുത്തത് കേരളം, ചെറിയ കാര്യങ്ങളെ പർവതീകരിക്കുന്നു, ഇത് പ്രത്യേക മാനസികാവസ്ഥയാണ്'; എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ലോകത്തിലെ തന്നെ മികച്ച ആതുരശുശ്രൂഷ മേഖലയാണ് കേരളം. അതിനെ അപകീർത്തിപ്പെടുത്താനാണ് ചെറിയ കാര്യങ്ങളെ പർവതീകരിച്ച് വിചാരണ നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലും തുടർന്നുണ്ടായ വിവാദങ്ങളിലുമാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. ആരോഗ്യമേഖലയാകെ തകർന്നുവെന്ന് വരുത്തി തീർക്കാനാണ് യു.ഡി.എഫ് ശമം. അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്.
കോവിഡ് കാലത്ത് അമേരിക്കപോലും വിറങ്ങലിച്ച് നിന്നപ്പോൾ ശരിയായ നിലപാട് സ്വീകരിച്ച ലോകത്തെ ഒരേ ഒരു കേന്ദ്രമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനകീയ ആരോഗ്യ പ്രസ്ഥാനത്തെ ലോകംതന്നെ പ്രശംസിച്ചതാണ്. ചെറിയ രീതിയിൽ പ്രശ്നമുണ്ടാകുമ്പോൾ ആരോഗ്യമേഖലക്ക് നേരെ തിരിയുകയാണ്. ഇത് പ്രത്യേകതരത്തിലുള്ള മാനസികാവസ്ഥയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിൽ നെഗറ്റീവായ കാര്യങ്ങൾ ഉണ്ടാക്കാൻ ബോധപൂർവം ശ്രമംനടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. നല്ല പ്രവർത്തനം നടക്കുന്ന മേഖലകൾ നിലനിൽക്കരുതെന്നാണ് ചിലർ ചിന്തിക്കുന്നത്. നിർഭാഗ്യവശാൽ, മാധ്യമങ്ങളാണ് ഇതിന് മുൻകൈയെടുക്കുന്നത്. ന്യൂസല്ല, വ്യൂസിലാണ് അവർക്ക് താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡോ. ഹാരിസ് ചിറക്കലിന്റെത് തിരുത്തലല്ല, തകർക്കലാണെന്ന വിമർശനവുമായി സി.പി.എം മുഖപത്രമായ ദേശാഭിമാനിയും രംഗത്തെത്തി.
ഡോ. ഹാരിസ് ചിറക്കലിന്‍റെ തുറന്നുപറച്ചിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ നീക്കം നടക്കുന്നു. പിഴവ് ചൂണ്ടിക്കാണിക്കുന്നതും തിരുത്താൻ ശ്രമിക്കുന്നതും മനസിലാക്കാം. ഒരു പോരായ്മയുടെ പേരിൽ മുച്ചൂടും തകർക്കാനുള്ള ശ്രമമാണ്.
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകർന്നെന്ന് പ്രചരിപ്പിച്ച് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനും മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം താറുമാറാക്കാനുമാണ് പ്രതിപക്ഷവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ശ്രമിക്കുന്നത്. ലക്ഷക്കണക്കായ സാധാരണക്കാരുടെ ആതുരാലയങ്ങളെ തകർക്കുക മാത്രമല്ല, ഊറ്റിപ്പിഴിയുന്ന ചില സ്വകാര്യ ആശുപത്രികൾക്കായുള്ള ഒറ്റുകൊടുക്കലും ഇതിനിടയിലൂടെ നടത്തുന്നുണ്ട്.
സ്വകാര്യ ആശുപത്രികളുടെ സേവനങ്ങളെ ആർക്കും കുറച്ചു കാണാനാകില്ല. എന്നാൽ, ചിലരെങ്കിലും അതൊരു കച്ചവടമാക്കുന്ന സ്ഥിതിയുമുണ്ടായി. അവിടെ നിന്നാണ് സാധാരണക്കാരുടെ ഏത് ചികിത്സ ആവശ്യത്തിനും പ്രാപ്തമായ സംവിധാനമെന്ന നിലയിലേക്ക് സർക്കാർ ആശുപത്രികൾ മാറിയത്. അതിന്റെ അസ്വസ്ഥത സ്വാഭാവികമായും സ്വകാര്യ മേഖലക്കുണ്ടാകുമെന്നും മുഖപ്രസംഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

