കാലവർഷം: മുൻകരുതലിന് നടപടി; കൺട്രോൾ റൂം ജൂൺ ഒന്നുമുതൽ
text_fieldsതിരുവനന്തപുരം: കാലവർഷം തുടങ്ങാനിരിക്കെ മഴക്കെടുതി കുറക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ റവന്യൂ സെക്രട്ടറി ഡോ. വി. വേണുവിെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ജൂൺ ഒന്നിന് പ്രവർത്തനം തുടങ്ങും. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താകും തദ്ദേശ, റവന്യൂ, ആരോഗ്യവകുപ്പുകൾ പ്രാദേശികതലത്തിൽ പ്രവർത്തിക്കുക. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ദുരന്ത നിവാരണ പദ്ധതി തയാറാക്കി. ഇത് പ്രകാരം സംസ്ഥാനതല ദുരന്ത പ്രതികരണ പ്ലാൻ ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്കിൽ പരിഷ്കാരങ്ങൾ വരുത്തി.
കോവിഡ് സാഹചര്യത്തിൽ ക്യാമ്പുകൾ ഒരുക്കുകയാണ് പ്രധാന വെല്ലുവിളി. ക്യാമ്പുകളിൽ ആരോഗ്യവകുപ്പിെൻറ കൂടി നിർദേശങ്ങൾ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രായമേറിയവർക്കും രോഗലക്ഷണങ്ങളുള്ളവർക്കും പ്രത്യേക വിഭാഗങ്ങളും കെട്ടിടങ്ങളും ഒരുക്കേണ്ടിവരും. സന്നദ്ധസേനാംഗങ്ങൾക്ക് വരുന്ന ആഴ്ചകളിൽ കൂടുതൽ ഓൺലൈൻ പരിശീലനം നൽകും.
അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് സേനയും ദുരന്തപ്രതികരണത്തിന് തുണയാകും. കോട്ടയം ജില്ലയിൽ ദുരന്ത പ്രതികരണത്തിന് പ്രത്യേക കിറ്റുകളുമായി ‘ആപ്താ മിത്ര’ സംഘവും പ്രവർത്തിക്കും. ദുരന്ത നിവാരണ അതോറിറ്റി 150ലേറെ ഹെലി ലാൻഡിങ് സൈറ്റുകൾ കണ്ടെത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.