കേരളം മാറ്റത്തിനായി വോട്ട് ചെയ്തു -ശശി തരൂർ
text_fieldsതിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ, യു.ഡി.എഫിന് ലഭിക്കുന്ന മികച്ച മുന്നേറ്റം ഭരണമാറ്റത്തിനുള്ള ജനവിധിയാണെന്ന് ശശി തരൂർ എം.പി. വോട്ടെണ്ണൽ പകുതി പിന്നിടുമ്പോൾ നൂറിലധികം സീറ്റുകളിൽ യു.ഡി.എഫ് ലീഡ് ചെയ്യുന്നത് ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫിന്‍റെ ദുർഭരണത്തിന് അന്ത്യം കുറിച്ച് കേരളം പുതിയൊരു ദിശയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഒരു മാസം മുമ്പ് ആരും പ്രവചിക്കാത്ത അത്ര വലിയ വിജയത്തിലേക്കാണ് യു.ഡി.എഫ് കുതിക്കുന്നത്. കോൺഗ്രസിനൊപ്പം തന്നെ മുന്നണിയിലെ മറ്റ് ഘടകകക്ഷികളും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് പുതിയൊരു ഭാവി നൽകാൻ യു.ഡി.എഫിന് കഴിയുമെന്ന വിശ്വാസമാണ് വോട്ടർമാർ രേഖപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും യു.ഡി.എഫ് ലീഡ് നില ഉയർത്തുന്നത് പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
മലബാറിലും മധ്യകേരളത്തിലും യു.ഡി.എഫ് തരംഗം പ്രകടമാണ്. എന്നാൽ, ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണ് പലയിടത്തും നേരിടുന്നത്. സിറ്റിങ് സീറ്റുകളിൽ പോലും ഇടത് സ്ഥാനാർഥികൾ പിന്നിലായതോടെ എൽ.ഡി.എഫ് ക്യാമ്പുകൾ നിശബ്ദമായി. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലീഡ് നിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നും കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുമെന്നുമാണ് യു.ഡി.എഫ് മുന്നണി നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

