അകത്തോ, പുറത്തോ? ‘കേരള’ രജിസ്ട്രാർ: നിയമക്കുരുക്ക് ഹൈകോടതി തീർക്കേണ്ടിവരും
text_fieldsപ്രഫ. കെ.എസ്. അനിൽ കുമാർ
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം പ്രദർശിപ്പിച്ച വിവാദത്തിൽ സസ്പെൻഷനിലായ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ അകത്തോ, പുറത്തോ എന്ന് ഇനി കോടതി തീരുമാനിക്കേണ്ടിവരും. ഞായറാഴ്ച ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന പ്രമേയത്തിന് വി.സിയുടെ ചുമതലയുള്ള ഡോ. സിസ തോമസ് അനുമതി നിഷേധിച്ചിരുന്നു. ഇത് തള്ളി സിൻഡിക്കേറ്റംഗങ്ങൾ പ്രമേയം അവതരിപ്പിച്ചതോടെ, യോഗം പിരിച്ചുവിടുന്നെന്ന് പ്രഖ്യാപിച്ച് വി.സി ഇറങ്ങിപ്പോയി. പിന്നാലെ, സീനിയർ അംഗത്തിന്റെ അധ്യക്ഷതയിൽ ഭൂരിപക്ഷം വരുന്ന ഇടതു അംഗങ്ങൾ യോഗം തുടരുകയും സസ്പെൻഷൻ റദ്ദാക്കുകയുമായിരുന്നു. എന്നാൽ, യോഗം പിരിച്ചുവിട്ട ശേഷം ഏതാനും അംഗങ്ങൾ ചേർന്നെടുത്ത തീരുമാനത്തിന് നിയമപ്രാബല്യമില്ലെന്ന് വി.സിയും നിലപാടെടുത്തതോടെയാണ് സസ്പെൻഷനിലായ രജിസ്ട്രാർ സർവകലാശാലയുടെ അകത്താണോ പുറത്താണോ എന്ന നിയമക്കുരുക്ക് രൂപപ്പെട്ടത്. ഇക്കാര്യത്തിൽ ഇനി തീർപ്പ് സസ്പെൻഷൻ കേസ് പരിഗണിക്കുന്ന ഹൈകോടതിയെടുക്കേണ്ടിവരും.
രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്തെന്ന് സിൻഡിക്കേറ്റിന് വേണ്ടി സർവകലാശാല സ്റ്റാൻഡിങ് കോൺസൽ കോടതിയെ അറിയിക്കും. എന്നാൽ, സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന നിലപാട് വി.സിയുടെ അഭിഭാഷകനും അറിയിക്കും. സിൻഡിക്കേറ്റ് നിലപാടിന് ബലം പകരാൻ ഇന്നലെ വൈകീട്ട് തന്നെ രജിസ്ട്രാർ ഡോ. കെ.എസ്.
അനിൽകുമാറിനെ സർവകലാശാല ഓഫിസിലെത്തിച്ച് ജോയിൻ ചെയ്യിക്കുകയും ചെയ്തു. വി.സി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും രജിസ്ട്രാറുടെ ചുമതലയുള്ള ജോയന്റ് രജിസ്ട്രാർ ഹരികുമാർ സിൻഡിക്കേറ്റംഗങ്ങൾ തുടർന്ന് നടത്തിയ യോഗത്തിലും പങ്കെടുത്തു.
രജിസ്ട്രാറാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ മിനിറ്റ്സ് തയാറാക്കുന്നത്. മിനിറ്റ്സിന് വി.സി അംഗീകാരം നൽകില്ലെന്നുറപ്പാണ്. സർവകലാശാലയുടെ അഭിഭാഷകൻ രജിസ്ട്രാറുടെ സസ്പെൻഷനെതിരെ നിലപാട് സ്വീകരിക്കുമ്പോൾ എതിർ നിലപാടായിരിക്കും വി.സിക്കായി ഹാജരാകുന്ന അഭിഭാഷകൻ സ്വീകരിക്കുക.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്ഥാപിച്ചതിനെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടി റദ്ദാക്കിയതിനാണ് റജിസ്ട്രാർ കെ.എസ്. അനില്‍കുമാറിനെ സിൻഡിക്കേറ്റിന്റെ അധികാരമുപയോഗിച്ച് വി.സി മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്.
പിന്നാലെ, വി.സി മോഹനൻ കുന്നുമ്മൽ വിദേശ സന്ദർശനത്തിന് പോകുകയും പകരം ചുമതല ഡിജിറ്റൽ യൂനിവേഴ്സിറ്റി വി.സി ഡോ. സിസ തോമസിന് നൽകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

