ടൂറിസത്തിന് 800 കോടിയുടെ പദ്ധതി സമർപ്പിച്ച് കേരളം
text_fieldsന്യൂഡല്‍ഹി: വിനോദസഞ്ചാര മേഖലയില്‍ 800 കോടി രൂപയിലേറെ മുതല്‍മുടക്കുള്ള വിവിധ പദ്ധതികളുടെ നിർദേശം കേന്ദ്രത്തിന് സമർപ്പിച്ച് കേരളം. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ചിന് 150 കോടി രൂപ, ഫോര്‍ട്ട് കൊച്ചിക്ക് 100 കോടി,കോഴിക്കോട് സരോവരം ബയോപാര്‍ക്കിന് 50 കോടി രൂപ എന്നിവയാണ് പ്രധാന പദ്ധതികള്‍.
കൂടരഞ്ഞിയില്‍ ഉത്തരവാദിത്ത ടൂറിസം വില്ലേജ് 50 കോടി, കോവളം, കാപ്പില്‍ ബീച്ചുകളുടെ വികസനം, വേങ്ങാട് ടൂറിസം വില്ലേജ് പദ്ധതി, കൊച്ചി ക്രൂയിസ് ടെര്‍മിനല്‍, കൊല്ലം പോര്‍ട്ട് ക്രൂയിസ് എന്നിവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ബേപ്പൂരില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സ് സ്ഥാപിക്കുന്നതിനുള്ള സഹായവും അഭ്യര്ഥിച്ചുണ്ടെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ടൂറിസം പരിപാടിയിലേക്ക് കേന്ദ്രമന്ത്രിയെ ക്ഷണിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനകം 374 കോടി രൂപയുടെ ആറ് പദ്ധതികള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
ഈ പദ്ധതികള്‍ നല്ല രീതിയില്‍ പൂര്‍ത്തീകരിച്ചുവരുന്നു. ടൂറിസം വകുപ്പിനോട് കേന്ദ്രത്തിന് ചിറ്റമ്മ നയം ഉണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മന്ത്രി റിയാസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

