അഖിലിന്റെ വേർപാട്; ഒാർമകളിൽ വിതുമ്പി വെള്ളരിക്കുണ്ട്
text_fieldsറോപ്പ് പുൾ ഇനത്തിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാഡുമായി അഖിൽ ജോയൽ, ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയലിന്റെ പിതാവിനോട് കലക്ടർ അർജുൻ പാണ്ഡ്യൻ
സംസാരിക്കുന്നു
നീലേശ്വരം: കൈക്കരുത്തിൽ ലോക റെക്കോഡ് സ്ഥാപിച്ച മർച്ചൻറ് നേവി ഉദ്യോഗസ്ഥനായ അഖിൽ ജോയലിന്റെ മരണം വെള്ളരിക്കുണ്ടെന്ന മലയോരത്തെ ദുഃഖത്തിലാഴ്ത്തി. യുക്രെയ്നിലെ ഒഡേസ തീരത്ത് റഷ്യൻ ആക്രമണത്തിലാണ് വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ ജോയൽ-സാലി ദമ്പതികളുടെ ഏക മകൻ കപ്പൽ ജീവനക്കാരനായ അഖിൽ ജോയൽ (26) തിങ്കളാഴ്ച മരണപ്പെട്ടത്.
രണ്ടുമാസം മുമ്പ് അവധിക്ക് നാട്ടിൽ വന്നപ്പോൾ ഇടുക്കി സ്വദേശിനിയായ യുവതിയുമായി അഖിലിന്റെ വിവാഹം കഴിഞ്ഞ മേയ് 24ന് ഉറപ്പിച്ചിരുന്നു. അടുത്ത വരവ് കല്യാണത്തിന് കാണാം എന്നുപറഞ്ഞാണ് ജോലി സ്ഥലത്ത് പോയത്. 19ാമത്തെ വയസ്സിൽ ചെന്നൈയിൽ വെച്ച് മറൈൻ എൻജിനീയറിങ് ഉയർന്ന മാർക്കോടെ പാസായി മർച്ചൻറ് നേവിയിൽ കഴിഞ്ഞ നാലുവർഷമായി ജോലി ചെയ്തുവരുകയായിരുന്നു. 2023 ഏപ്രിൽ 13ന് 30 സെക്കൻഡ് സമയത്തിൽ 20 റോപ്പ് പുൾ ചെയ്ത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ് സ്ഥാപിച്ചിരുന്നു.
സ്കൂൾ തലം മുതൽ കായികരംഗത്ത് തിളങ്ങിയ പ്രതിഭയായിരുന്നു. വെള്ളരിക്കുണ്ട് സെൻറ് ജോർജ് സ്കൂൾ വിദ്യാർഥിയായിരിക്കെ മടിക്കൈയിൽ നടന്ന സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ ജില്ലക്കായി സ്വർണം നേടി. തുടർന്ന് 2016ൽ മഹാരാഷ്ട്രയിൽ നടന്ന ദേശീയ അണ്ടർ 17 വടംവലി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനോടൊപ്പം സ്വർണം കരസ്ഥമാക്കി. ചിറ്റാരിക്കൽ ഹാർഡ് വെയർ സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന പിതാവ് ജോയലും പോസ്റ്റ് ഓഫിസ് കലക്ഷൻ ഏജൻറായ മാതാവ് സാലിക്കും ഏകമകന്റെ വിയോഗം താങ്ങാവുന്നതിനും അപ്പുറമാണ്.
മൃതദേഹം എത്തിക്കാൻ നടപടി -കലക്ടർ
വെള്ളരിക്കുണ്ട്: യുെക്രയ്ൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി മർച്ചൻറ് നേവിയിൽ ജോലി ചെയ്തിരുന്ന അഖിൽ ജോയലിനെ ഓർത്ത് നാട് വിതുമ്പി. രാവിലെ മുതൽ കുടുംബത്തെ ആശ്വസിപ്പിക്കാൻ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഒഴുക്കായിരുന്നു. വീട് കലക്ടർ അർജുൻ പണ്ഡ്യൻ സന്ദർശിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. കൊല്ലപ്പെട്ട അഖിലിന്റെ മാതാപിതാക്കളായ ജോയൽ, സാലി എന്നിവരെയും മറ്റു ബന്ധുക്കളെയും അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരണം സ്ഥിരീകരിച്ച് സന്ദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാറും നോർക്കയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ നടപടികളും എത്രയും വേഗം സ്വീകരിക്കുന്നുണ്ടെന്നും കലക്ടർ പറഞ്ഞു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങൾ വേഗത്തിൽ ബന്ധുക്കൾക്ക് ലഭ്യമാക്കും. മൃതദേഹം വിമാനത്തിൽ നാട്ടിലേക്കും തുടർന്ന് വീട്ടിലേക്കും എത്തിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ടെന്നും കുടുംബത്തിന് അർഹമായ അനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടവും പൂർണ സഹകരണം ഉറപ്പാക്കുമെന്നും കലക്ടർ പറഞ്ഞു. വെള്ളരിക്കുണ്ട് തഹസിൽദാർ കെ.ബി. രാമു, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

