ചുട്ടുപൊള്ളി കേരളം; സ്ക്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ 13കാരന് സൂര്യാഘാതമേറ്റു
text_fieldsകാസര്‍കോട്: കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു. സ്‌കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു മുഹമ്മദ് ജുബൈറിന് സൂര്യാഘാതം ഏറ്റത്. അജാനൂർ ഇഖ്ബാൽ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ജുബൈർ. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സൂര്യാഘാതമേറ്റതിന്‍റെ പാടുകള്‍ കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു.
ഇപ്പോൾ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. വയനാട്, ഇടുക്കി ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. 19-ാം തിയതി വരെ പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു.
വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ചൂടിനൊപ്പം അൾട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവമായി കാണണം. പകൽ 10 മണി മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ഈ സമയത്ത് അൾട്രാവയലറ്റ് രശ്മികൾ ശക്തമായതിനാൽ സൂര്യാതപം, ചർമരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

