കലോത്സവത്തിൽ വ്യാജ അപ്പീൽ; ഒന്നാം പ്രതി കീഴടങ്ങി
text_fieldsതൃശൂർ: കേരള സ്കൂൾ കലോത്സവത്തില്‍ ബാലാവകാശ കമീഷെൻറ പേരില്‍ വ്യാജ അപ്പീലുകള്‍ എത്തിയ കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി സതികുമാര്‍ കോടതിയില്‍ കീഴടങ്ങി. തൃശൂര്‍ സി.ജെ.എം കോടതിയില്‍ കീഴടങ്ങിയ സതികുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് താനല്ലെന്നും നിർദേശിച്ച ആളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുക മാത്രമാണ് ചെയ്തതെന്നും സതികുമാര്‍ പറഞ്ഞു. അഞ്ച് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ് ഇയാൾ തൃശൂര്‍ സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്. എറണാകുളം സ്വദേശി മ്ലാവ് സൂരജാണ് സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയതെന്ന് സതികുമാര്‍ കോടതിയില്‍ പറഞ്ഞു. തൃശൂര്‍ സ്വദേശി കണ്ണന്‍, ജോമറ്റ്, അന്‍ഷാദ് അസീസ്, കൊട്ടാരക്കര സ്വദേശി അമര്‍ ചന്ദ്രശേഖര്‍, കണിയാപുരം സ്വദേശി ജോഷി എന്നിവരാണ് കേസില്‍ യഥാര്‍ഥ പ്രതികളെന്നും ഇയാൾ പറഞ്ഞു. മകള്‍ക്ക് കലോത്സവത്തില്‍ മികച്ച സ്ഥാനം ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ മ്ലാവ് സൂരജ് തന്ന സര്‍ട്ടിഫിക്കറ്റ് കോഴിക്കോട് സ്വദേശി ജോബി, ചേർപ്പ് സ്വദേശി സൂരജ്, വൈശാഖ് എന്നിവർക്ക് കൈമാറുക മാത്രമാണ് താൻ ചെയ്തെതന്നാണ് ഇയാളുടെ ഭാഷ്യം.
ജനുവരിയിൽ തൃശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ 10 വ്യാജ അപ്പീൽ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. തുടര്‍ന്ന് പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ബാലാവകാശ കമീഷൻ ഓഫിസിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.സതികുമാറിെൻറ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ അറസ്റ്റിലായ ജോബിയും സൂരജും ഇപ്പോഴും റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
