കേരളത്തിലെ റോഡുകളിൽ 275 അപകടമേഖലകൾ
text_fieldsആലപ്പുഴ: സംസ്ഥാനത്തെ റോഡുകളിൽ 275 അപകടമേഖലകളുണ്ടെന്ന് കേരള റോഡ് സുരക്ഷ അതോറിറ്റി. 159 എണ്ണം ദേശീയപാതയിലും 116 എണ്ണം മറ്റ് പാതകളിലുമാണ്. ‘നാറ്റ് പാക്’ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് സ്പോട്ടുകള്‍ എന്ന് വിശേഷിപ്പിക്കുന്ന അപകടമേഖലകൾ കണ്ടെത്തിയത്.
പൊതുമരാമത്ത് വകുപ്പ് മുന്‍ഗണനക്രമം നല്കിയ 46 പാതകളില്‍ കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോട്ടോർ വാഹന, പൊലീസ്, പൊതുമരാമത്ത് വകുപ്പുകളുടെ സഹായത്തോടെ അപകടനിര്മാര്ജനം ലക്ഷ്യമിട്ട് പരിശോധന നടത്തിയിട്ടുണ്ട്.
റോഡ് സുരക്ഷ അതോറിറ്റിയിലെ സാങ്കേതിക സഹായ വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിച്ചുവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അമിതവേഗം, വാഹനമോടിക്കവെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, ചരക്കുവാഹനങ്ങളിലെ അമിതഭാരം കയറ്റല്‍ എന്നിങ്ങനെയുള്ള ഗതാഗത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച്് മോട്ടോര്‍വാഹന, പൊലീസ് വകുപ്പുകള്‍ റോഡ് സുരക്ഷ അതോറിറ്റിക്ക് ത്രൈമാസ റിപ്പോര്‍ട്ട് നല്‍കിവരുന്നുണ്ട്.
അതേസമയം, സംസ്ഥാന പാതകളിൽ അപകടങ്ങൾ വർധിക്കുമ്പോഴും റോഡ് സുരക്ഷ അതോറിറ്റിയിൽ 3,34,61,203.25 രൂപ വിനിയോഗിച്ചിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച മറുപടിയിൽ പറയുന്നു.
ആവശ്യമായ സുരക്ഷ ഒരുക്കാൻ കോടികൾ അതോറിറ്റിയുടെ പക്കൽ ഉണ്ടായിട്ടും കൃത്യമായി വിനിയോഗിക്കാത്തതിൽ സംസ്ഥാനമാകെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.