ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
text_fieldsതിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്,കോഴിക്കോട്, മലപ്പുറം,ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന മാഹിയിലെ പ്രഫഷണൽ കോളജ് ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
ആറ് ജില്ലകളിൽ അടുത്ത 3 മണിക്കൂർ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.
മഴ രൂക്ഷമാകുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലുണ്ടായി. കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി നിരവധി വീടുകളിൽ വെള്ളം കയറി. ഇടുക്കി ജില്ലയിലെ ലോ റേഞ്ച് മേഖലകളിൽ ഇന്നലെ വൈകിട്ടോടെ ആരംഭിച്ച കനത്ത മഴ തുടരുന്നതിനിടയിലാണ് കുടയത്തൂർ ഏഴാം വാർഡിലെ അടൂർ മലയിൽ ഉരുൾപൊട്ടലുണ്ടായത്.
തൊടുപുഴ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരുവീട് പൂർണമായും മണ്ണിനടിയിലായി. മഷിക്കല്ലേൽ രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽപ്പെട്ട ഗൃഹനാഥൻ രവി, മകൻ രതീഷ് എന്നിവരെ രക്ഷപ്പെടുത്തിയെങ്കിലും രവിയുടെ ഭാര്യ സുമതിക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. മുട്ടം ചൊള്ളാവയൽ, നെല്ലാപ്പാറ, ഏലപ്പാറ എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരുന്നുണ്ട്. തൊടുപുഴ ടൗണിലും വലിയ രീതിയിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കോട്ടയം ജില്ലയുടെ മലയോരമേഖലകളിലും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ പഞ്ചായത്ത്, മൂന്നിലവ് എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ വീടിനു മുകളിലേക്ക് കല്ലും മണ്ണും വന്നുപതിച്ചു. ജോണിയും ഭാര്യയും മകനും ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മുണ്ടക്കയം കോസ്‌വേ പാലം, ഈരാറ്റുപേട്ടയിലെ കോസ്‌വേകൾ, തീക്കോയി പള്ളിവാതിൽ പാലം എന്നിവ പൂർണമായും വെള്ളത്തിനടിയിലായി. ദേശീയപാത 183-ൽ അമലഗിരി ഭാഗത്തും ഈരാറ്റുപേട്ട-വാഗമൺ റോഡിലും തീക്കോയി-വാഗമൺ റൂട്ടിലും മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു. പാലാ മൂന്നാനി, എരുമേലി വലിയ അമ്പലമുറ്റം, മുരിക്കോലി, നടക്കൽ, മുളങ്കയം, പൂഞ്ഞാർ എന്നിവിടങ്ങളിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

