തബ്ലീഗ് സമ്മേളനം കോവിഡ് പടർത്തിയെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിനെതിരെ സംഘ്പരിവാർ ശക്തികൾ ഉന്നയിച്ച ആരോപണം ഏറ്റെടുത്ത് കേരള പി.എസ്.സിയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണം. പി.എസ്.സി ബുള്ളറ്റിനിലാണ് തബ്ലീഗ് സമ്മേളനം രാജ്യത്ത് കോവിഡ് പടർത്തിയെന്ന ആരോപണം അതേപടി പകർത്തിയത്.
ഏപ്രിൽ 15െൻറ ലക്കത്തിൽ സമകാലികം പംക്തിയിൽ 19ാമത്തെ പ്രസ്താവന ഇങ്ങനെ: ‘രാജ്യത്തെ നിരവധി പൗരൻമാർക്ക് കോവിഡ് 19 ബാധയേൽക്കുവാൻ കാരണമായ തബ്ലീഗ് മത സമ്മേളനം നടന്നത് നിസാമുദ്ദീൻ (ന്യൂഡൽഹി)’. കഴിഞ്ഞ ഒരു മാസത്തെ വിവരങ്ങൾ ചുരുക്കി പറയുന്നതാണ് പംക്തി.
േകാവിഡ് കാലത്തും വിദ്വേഷ പ്രചാരണത്തിനായി ബി.ജെ.പിയും സംഘ്പരിവാർ ശക്തികളും ഉപയോഗിച്ച ആരോപണമാണ് കേരളത്തിലെ ഭരണഘടന സ്ഥാപനമായ പി.എസ്.സിയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണത്തിൽ ഇടംപിടിച്ചത്. സംഘ്പരിവാർ ആരോപണം വിദ്വേഷ പ്രചാരണത്തിെൻറ ഭാഗമായിരുന്നുവെന്ന് വ്യക്തമായിട്ടും പി.എസ്.സി തബ്ലീഗ് സമ്മേളനത്തെ വെറുതെ വിടാൻ തയാറായില്ല.
എ. ശ്രീകുമാർ, ബി. രാജേഷ്കുമാർ എന്നിവർ ചേർന്നാണ് സമകാലികം പംക്തി തയാറാക്കിയത്. ഒരു പി.എസ്.സി മെംബർക്കാണ് പി.എസ്.സി ബുള്ളറ്റിെൻറ ചുമതല. പി.എസ്.സി സെക്രട്ടറിയാണ് ജനറൽ എഡിറ്റർ. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പി.എസ്.സി സെക്രട്ടറി അറിയിച്ചു. തിങ്കളാഴ്ച നടക്കുന്ന കമീഷൻ യോഗത്തിൽ വിഷയം ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.